ഐപിഒയ്ക്ക് തയ്യാറെടുത്ത് മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp). രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ പൊതു വിൽപ്പനയ്ക്ക് മുത്തൂറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മുത്തൂറ്റ് ഫിൻകോർപ്പിന്റെ സബ്സിഡിയറി സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ഇതിനകം ഐപിഒയ്ക്ക് തയ്യാറായിട്ടുണ്ട്, ഇതിന് പിന്നാലെയാണ് മാതൃസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്.
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണപണയ-ചെറുകിട വായ്പകളാണ് നൽകുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 18,000 കോടി രൂപയുടെ AUM (Assets under management) സ്വർണ പണയ വായ്പയാണ് മുത്തൂറ്റ് ഫിൻകോർപ്പ് നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെക്കും 22,000-23,000 കോടി രൂപയുടെ സ്വർണപണയ വായ്പകൾ നൽകുമെന്നാണ് വിലയിരുത്തുന്നത്. സ്വർണത്തിന്റെ മൂല്യം വർധിക്കുന്നതിന് അനുസരിച്ച് എയുഎമ്മും വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കുറച്ച് വർഷങ്ങൾ കൊണ്ട് സ്വർണ പണയ വായ്പകളുടെ കോംപൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് 15% ഉയരും.
മുത്തൂറ്റ് ഫിൻകോർപ്പ് നൽകുന്ന വായ്പകളിൽ 97% സ്വർണപണയ വായ്പകളാണ്. ഐപിഒയ്ക്ക് പോകുന്നതിന് മുമ്പ് ഇത് 65-70% ആയി കുറയ്ക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി രണ്ട് പൊതുമേഖലാ ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കുന്നതും കമ്പനിയുടെ ആലോചനയിലുണ്ട്. കൂടാതെ “മുത്തൂറ്റ് ഫിൻകോർപ്പ് വൺ മൊബൈൽ ആപ്പ്” വഴിയും കൂടുതൽ ആളുകളിലേക്ക് സേവനമെത്തിക്കാനും ലക്ഷ്യംവെക്കുന്നു.