ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രോട്ടോടൈപ്പ് നിർമാണം ആരംഭിക്കാൻ ബിഇഎംഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള ബിഇഎംഎല്ലിന്റെ ബെംഗളൂരുവിലെ പ്ലാന്റിലാണ് നിർമാണം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളും നിർമ്മിക്കുന്ന പ്ലാന്റാണിത്. അടുത്ത വർഷം ഡിസംബറോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെറ്റ് സ്പീഡ് ടെസ്റ്റിംഗിന് വിധേയമാക്കുമെന്ന് ബിഇഎംഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശന്തനു റോയ് പറഞ്ഞു.
രണ്ട് അതിവേഗ ട്രെയിൻ സെറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള കരാറാണ് ബിഇഎംഎല്ലിന് ലഭിച്ചിട്ടുള്ളത്.
പദ്ധതിയും ജോലിയും ഇപ്പോൾ ഡിസൈൻ ഘട്ടത്തിലാണ്. ഏറ്റവും നിർണായകമായ ഡിസൈൻ ഭാഗം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. തുടർന്ന് സെപ്റ്റംബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. യാത്രക്കാരുടെ സുരക്ഷ, ഷീറ്റ് മെറ്റൽ വർക്ക്, വെൽഡിംഗ്, സിഗ്നലിംഗ്, ട്രെയിൻ കൺട്രോൾ മാനേജ്മെന്റ് സിസ്റ്റം (TCMS) തുടങ്ങിയ മേഖലകളിൽ ധാരാളം പുതിയ പഠനങ്ങൾ നടന്നുകഴിഞ്ഞു. ഇത്തരം നെക്സ്റ്റ്ജെൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാകും ബുള്ളറ്റ് ട്രെയിൻ നിർമാണമെന്ന് ശന്തനു റോയ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രണ്ട് അതിവേഗ ട്രെയിൻ സെറ്റുകൾ തദ്ദേശീയമായി നിർമ്മിക്കാൻ ബിഇഎംഎല്ലിനെ ചുമതലപ്പെടുത്തിയത്. ഓരോ ട്രെയിനിലും എട്ട് കോച്ചുകൾ വീതമാണ് ഉണ്ടാകുക. മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ട ബുള്ളറ്റ് ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും. രണ്ട് ബുള്ളറ്റ് ട്രെയിനുകളുടെ നിർമാണച്ചിലവ് 866.87 കോടി രൂപയാണ്.
BEML is set to begin manufacturing India’s first indigenous bullet train prototype in September, with trials slated for December 2026. This landmark project, costing Rs 867 crore, will be built at BEML’s Bengaluru facility, marking a significant stride in India’s high-speed rail capabilities.