കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനെത്തുടർന്നുണ്ടായ കോടതിയലക്ഷ്യക്കേസിൽ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ സിംഗപ്പൂർ കോടതി പുറപ്പെടുവിച്ച ഒന്നിലധികം നിർദ്ദേശങ്ങൾ ബൈജു രവീന്ദ്രൻ അനുസരിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി. അതേസമയം, റിപ്പോർട്ടിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ രംഗത്തെത്തി. തന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലാണ് റിപ്പോർട്ടുകൾ വന്നതെന്നും കേസിലെ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബൈജു എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

സിംഗപ്പൂർ കോടതിയുടേത് കേസിനു മേലുള്ള സാധാരണ നടപടിക്രമം മാത്രമാണ്. താനോ കമ്പനിയുടെ മറ്റ് സ്ഥാപകരോ തട്ടിപ്പ് ചെയ്തുവെന്ന് അതിനർഥമില്ല. രേഖകൾ ഹാജരാക്കുന്നത് സംബന്ധിച്ച് മാത്രമാണ് തർക്കം. എന്നാൽ, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. പരസ്പരം കേസുകളുമായി മുന്നോട്ടുപോകുന്നതിന് പകരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവമാക്കാൻ എല്ലാ കക്ഷികളും തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു.
ശിക്ഷാവിധിയുടെ ഭാഗമായി കോടതിക്ക് മുൻപാകെ കീഴടങ്ങാനും, ഏകദേശം 70,500 യുഎസ് ഡോളർ (S$90,000) പിഴയൊടുക്കാനും ബീയാർ ഇൻവെസ്റ്റ്കോ (Beeaar Investco) എന്ന കമ്പനിയുടെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സബ്‌സിഡിയറി കമ്പനി നൽകിയ കേസിലാണ് ഈ വിധി വന്നിട്ടുള്ളതെന്നും യുഎസിലെ കടം നൽകിയവർ ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകർ ബൈജു രവീന്ദ്രനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ ഈ ജയിൽശിക്ഷ അദ്ദേഹത്തിന് വലിയ തിരിച്ചടിയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
“Singapore court sentences Byju’s founder Byju Raveendran to six months in jail for contempt of court, ordering him to surrender, pay a fine, and submit asset documents.”
