പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പൊതു ഓഫർ മാർച്ച് 11 ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് ആദ്യവാരത്തോടെ മെഗാ ഐപിഒയ്ക്കുള്ള റെഗുലേറ്ററി അംഗീകാരം എൽഐസിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതിനുശേഷം മാർക്കറ്റിംഗ് പ്രൈസ് ബാൻഡ് തീരൂമാനിക്കുമെന്നാണ് സൂചന. ഓഹരികൾക്ക് ഓരോന്നിനും 2,000 മുതൽ 2,100 രൂപ വരെ വിലയുണ്ടാകുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ശതമാനം ഓഹരികളാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ വിൽക്കുന്നത്. ആങ്കർ ഇൻവെസ്റ്റർമാർക്കുള്ള ഓഫറാണ് മാർച്ച് 11 ന് നടക്കുക. മറ്റ് നിക്ഷേപകർക്കുളള ഓഫർ മാർച്ച് 13 മുതൽ ആയിരിക്കും. എന്നാൽ ഐപിഒ തീയതിയുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്രസർക്കാരും തീയതി വെളിപ്പെടുത്തിയിട്ടില്ല.
8 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ പി ഒ രാജ്യത്തെ എക്കാലത്തെയും വലിയ പബ്ലിക് ഓഫർ ആകുമെന്നാണ് റിപ്പോർട്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും എൽഐസി ലിസ്റ്റ് ചെയ്യും.ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ സ്വകാര്യവത്കരണമായിരിക്കും എൽഐസിയിൽ നടക്കുക. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളിൽ പത്ത് ശതമാനം വരെ എൽഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കായിരിക്കും. എൽഐസിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന് സ്വന്തമാണ്. രണ്ടായിരത്തിലധികം ശാഖകളും ഒരു ലക്ഷത്തിലധികം ജീവനക്കാരുമുണ്ട്. ഏകദേശം 286 ദശലക്ഷം പോളിസികളാണ് ഇൻഷുറൻസ് ഭീമനുളളത്. ആസ്തി ഏകദേശം 530 ബില്യണ്‍ ഡോളര്‍ ആണ്.രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളിലും ഒന്നാണ്.
