50 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തു നിന്നും  ചെങ്കോട്ട – പുനലൂർ – കൊല്ലം റെയിൽവെ പാത വഴി ചെന്നൈയിലേക്ക്  ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു.  കൊച്ചുവേളിയിൽനിന്ന് കൊല്ലം ചെങ്കോട്ട റൂട്ടിലൂടെ ചെന്നൈയിലേക്കു എസി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ നാല് ദിവസ സർവീസ്  ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു . തൽക്കാലത്തേക്ക് ജൂൺ വരെയാണ് പ്രത്യേക സർവീസ്. കൊല്ലം ചെങ്കോട്ട  റൂട്ട് ബ്രോഡ്ഗേജായശേഷം ആദ്യമായാണ് ഈ പാതയിലൂടെ തിരുവനന്തപുരത്തു നിന്ന് ട്രെയിനോടിക്കാൻ റെയിൽവേ തയാറാകുന്നത്. മീറ്റർഗേജ് കാലത്ത് ചെങ്കോട്ട വഴി തിരുവനന്തപുരം – ചെന്നൈ സർവീസുണ്ടായിരുന്നു. ഏകദേശം 50 വർഷങ്ങൾക്കുശേഷമാണു ഈ സർവീസ് പുനഃസ്ഥാപിക്കപ്പെടുന്നത്.

 താംബരത്തുനിന്നുള്ള സർവീസ് 16 മുതലും കൊച്ചുവേളിയിൽനിന്നുള്ളതു 17നും ആരംഭിക്കും. താംബരം–കൊച്ചുവേളി എസി സ്പെഷൽ (06035) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06036) വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.35ന് താംബരത്ത് എത്തും. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാൽ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവർക്കും സർവീസ് സഹായമാണ്.

ചെന്നൈയിൽനിന്ന് പുതിയ ഒരു രാത്രി ട്രെയിൻ സർവീസ്  കൂടിയാണ്  കേരളത്തിനു ലഭിക്കുന്നത്. ജൂൺ വരെയാണു സ്പെഷൽ സർവീസ് എങ്കിലും യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിൽ സർവീസ് ദീർഘിപ്പിക്കാനും സാധ്യതയുണ്ട്. 14 തേഡ് എസി ഇക്കോണമി കോച്ചുകളാണു ട്രെയിനിലുണ്ടാക്കുക.  

സ്റ്റോപ്പുകൾ: ചെങ്കൽപേട്ട്, മേൽമറുവത്തൂർ, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, പാമ്പാകോവിൽ ഷാൻഡി, കടയനല്ലൂർ, തെങ്കാശി, തെൻമല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം. കൊച്ചുവേളി എന്നിങ്ങനെയാകും. 

Share.

Comments are closed.

Exit mobile version