കഴിഞ്ഞ വർഷം ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ് ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ്. നാസ വൃത്തങ്ങൾ അനുസരിച്ച് നിരവധി “അത്ഭുതകരമായ പരീക്ഷണങ്ങളാണ്” സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വിൽമോറും ബഹിരാകാശത്ത് നടത്തുന്നത്. 900 മണിക്കൂറിലധികം നീണ്ട ബഹിരാകാശ ഗവേഷണമാണ് ഇരുവരും നടത്തിയത്.
മൂന്ന് വ്യത്യസ്ത ദൗത്യങ്ങൾക്കായി ഇതുവരെ 600 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച 59 കാരിയായ സുനിത 62 മണിക്കൂറും ഒമ്പത് മിനിറ്റും സ്പേസ് വാക്ക് നടത്തി. മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഇരുവരും ബഹിരാകാശത്ത് ലെറ്റൂസ് ചെടികൾ വളർത്തുന്നതിനെ കുറിച്ച് പഠിച്ചതായി നാസ വൃത്തങ്ങൾ പറയുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്നു എന്നതായിരുന്നു പഠനവിഷയം. ഭാവിയിലെ ബഹിരാകാശ യാത്രകളിൽ ക്രൂ അംഗങ്ങൾക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.
സുനിതയും സഹസഞ്ചാരി ബുച്ച് വിൽമോറും നിരവധി മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ട്. കഴിഞ്ഞ വർഷം ജൂൺ 6ന് ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ നിലയത്തിലെത്തിയ ഇരുവരും പേടകത്തിലെ യന്ത്രത്തകരാർ കാരണം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു.
Sunita Williams has completed over 900 hours of research at the ISS, performed spacewalks, and piloted Boeing’s Starliner. Her mission extends due to technical issues.