Related Posts
Add A Comment
വാരാന്ത്യത്തോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറാൻ സാധ്യത. ബിഡ് നേടിയ ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബർ 8 ന് വിറ്റിരുന്നു. ഈ ആഴ്ച അവസാനത്തോടെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറാൻ സാധ്യതയുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിഡിന് ശേഷം ഒക്ടോബർ 11 ന്, എയർലൈനിലെ 100 ശതമാനം ഓഹരികൾ വിൽക്കാനുള്ള സർക്കാരിന്റെ സന്നദ്ധത സ്ഥിരീകരിച്ച് ടാറ്റ ഗ്രൂപ്പിന് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നൽകി. ഒക്‌ടോബർ 25-ന് ഈ ഇടപാടിനുള്ള ഷെയർ പർച്ചേസ് എഗ്രിമെന്റിൽ (SPA) കേന്ദ്ര സർക്കാർ ഒപ്പുവച്ചു.
ഈ ഇടപാടിന്റെ ബാക്കിയുള്ള നടപടിക്രമങ്ങൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്നും ഈ ആഴ്ച അവസാനത്തോടെ എയർലൈൻ ടാറ്റ ഗ്രൂപ്പിന് കൈമാറുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കരാറിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കൈമാറും.
സ്‌പൈസ്‌ജെറ്റ് പ്രൊമോട്ടർ അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നൽകിയ 15,100 കോടി രൂപയുടെ ഓഫറും നഷ്ടത്തിലായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി വിൽപ്പനയ്‌ക്കായി സർക്കാർ നിശ്ചയിച്ചിരുന്ന 12,906 കോടി രൂപയുടെ കരുതൽ വിലയും ടാറ്റ 18,000 കോടി രൂപയ്ക്ക് മറികടന്നിരുന്നു.