channeliam.com

 Papers N Parcels, 16കാരൻ തിലക് മേത്തയുടെ കോടികൾ വരവുള്ള സംരംഭം

16കാരന്റെ സ്റ്റാർട്ടപ്പ് സംരംഭം

സംരംഭകനാകാൻ പ്രായപരിധി ഇല്ലെന്ന് തെളയിക്കുകയാണ് മുംബൈക്കാരനായ 16 വയസ്സുകാരൻ Tilak Mehta. 13-മത്തെ വയസ്സിൽ
Papers N Parcels എന്ന കമ്പനി സ്ഥാപിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായ മിടുമിടുക്കനാണ് ഈ പയ്യൻസ്. എന്തെങ്കിലും നല്ലത് ചെയ്യാനോ, ഇന്നവേഷനോ, ഒരു മാറ്റം കൊണ്ടുവരാനോ, പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് തിലകിന്റെ ജീവിതം.

ഡബ്ബാവാലകളുമായി ചേർന്ന് Papers N Parcels

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് Tilak Mehta ഒരു സംരംഭകനാകാൻ തീരുമാനിക്കുന്നത്. ഓഫീസിൽ നിന്ന് വൈകി വന്ന പിതാവ് വിശാൽ മേത്ത തിലകിന്റെ ചില പുസ്തകങ്ങൾ വാങ്ങാൻ മറന്നു പോയി. അച്ഛന്റെ തിരക്കുകൾക്കിടയിൽ പുസ്തകം കൊറിയറായി വരുത്തിക്കാം എന്ന് തിലക് കരുതി. നഗരത്തിൽ കുറച്ചകലെയുളള കടയിൽ നിന്ന് പുസ്തകം എത്തിക്കാൻ കൊറിയർ ചാർജ് പുസ്തകത്തിന്റെ വിലയെക്കാൾ കൂടുതലാകുമെന്ന് അച്ഛൻ പറഞ്ഞപ്പോൾ തിലകിന് അത് പുതിയ അറിവായിരുന്നു. ഒരു കൊറിയർ കമ്പനിയുടെ ആശയം തിലക് പിതാവുമായി പങ്കുവച്ചു. മകന്റെ ആശയത്തിന് നിർദ്ദേശവും മൂലധനവും നൽകി പിതാവും പിന്തുണച്ചു. വേഗത്തിലും കാര്യക്ഷമമായും ഭക്ഷണ സാധനങ്ങൾ നഗരത്തിലുടനീളം എത്തിക്കുന്ന മുംബൈ ഡബ്ബാവാലകളുടെ പ്രവർത്തനം തിലകിന് പ്രചോദനമായി. ആ മോഡൽ സ്വീകരിച്ചു കൊണ്ട് മുംബൈ ഡബ്ബാവാലകളുടെ സഹായത്തോടെ ഏകദിന പാഴ്സൽ സേവനം നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിക്ക് തിലക് രൂപം നൽകി. Papers N Parcels ഒരു പേന മുതൽ അവശ്യ രേഖകൾ വരെ ഡോർ ടു ഡോർ പിക്കപ്പ്, ഡെലിവറി സേവനങ്ങൾ നൽകുന്ന ഒരു സ്റ്റാർട്ടപ്പാണ്.

ഒരു പാഴ്സലിന് 40-180 രൂപ വരെ

200-ലധികം ജീവനക്കാരുമായി ഒരു മൊബൈൽ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് സ്റ്റാർട്ടപ്പ്. ഇതിനുപുറമെ, 300-ലധികം ഡബ്ബാവാലകൾ സ്റ്റാർട്ടപ്പുമായി സഹകരിക്കുന്നു. Papers N Parcels ൽ ജോലി ചെയ്യുന്നതിലൂടെ ഡബ്ബാവാലകൾ 10000 രൂപ വരെ സമ്പാദിക്കുന്നു.
ദിവസേനെ 1200-ഓളം പാഴ്സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. ഭാരം അനുസരിച്ച് ഒരു പാഴ്സലിന് 40-180 രൂപ ഈടാക്കുന്നു. ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഈ ആപ്പ് വഴി ഓർഡറുകൾ നൽകാം. ഓർഡറുകളുടെ ലൈവ് ട്രാക്കിംഗും ആപ്പ് നൽകുന്നു.

100 കോടി രൂപ വിറ്റുവരവ് നേടുന്ന കമ്പനി

ഒരു അഭിമുഖത്തിൽ തിലക് പറഞ്ഞു, ഞാൻ മുകേഷ് അംബാനിയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. സ്‌കൂൾ പഠനം ഉപേക്ഷിച്ച് ആപ്പിൾ പോലെ വിജയകരമായ ഒരു കമ്പനി സ്ഥാപിച്ച സ്റ്റീവ് ജോബ്‌സിനെ കുറിച്ച് വായിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. മുംബൈയിലെ ഇൻട്രാ-സിറ്റി ലോജിസ്റ്റിക്സ് മാർക്കറ്റിൽ 20 ശതമാനം വിഹിതവും 100 കോടി രൂപയുടെ വിറ്റുവരവും നേടുന്ന ഒരു കമ്പനിയായി 13-കാരന്റെ സ്വപ്ന പദ്ധതി മാറിയത് സംരംഭകത്വം കുട്ടിക്കളി അല്ലെന്ന തിലകിന്റെ തിരിച്ചറിവ് കൊണ്ടുകൂടിയാണ്. തന്റെ സ്റ്റാർട്ടപ്പ് ഇനിയും വളരണമെന്നും കൂടുതൽ വലിയ കമ്പനിയാകണമെന്നും തിലക് ആഗ്രഹിക്കുന്നു. ഡെലിവറി പാർട്ണറോ ഡബ്ബാവാലയോ ഉപഭോക്താവോ ആരായാലും എല്ലാവരുടെയും ജീവിതം സിംപിളാക്കുക എന്നതാണ് തിലകിന്റെ കാഴ്ചപ്പാട്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com