ഫ്രീഫയറിന് പിന്നാലെ ഷോപ്പിയും ഇന്ത്യ വിടുന്നു; കാരണം വിപണിയിലെ അനിശ്ചിതത്വമോ?
ആറുമാസം കൊണ്ട് പ്രവർത്തനം നിർത്തി ഷോപ്പി
സിംഗപ്പൂർ ആസ്ഥാനമായ ഇ-കൊമേഴ്‌സ് സ്ഥാപനമായ Shopee ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിലെത്തി ഏകദേശം ആറ് മാസത്തിനുള്ളിലാണ് പ്രവർത്തനം അവസാനിപ്പിക്കാൻ ഷോപ്പിയുടെ തീരുമാനം. 2021 നവംബറിലാണ് ഇന്ത്യൻ വിപണിയിലേക്ക് ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ Shopee കടന്നുവരുന്നത്. ഒരു ദശലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഷോപ്പി ഡൗൺലോഡ് ചെയ്തത്. മീഷോ, ഫ്ലിപ്കാർട്ട്, ആമസോൺ ഇന്ത്യ തുടങ്ങിയ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി മത്സരിക്കുന്ന Shopee, മാർച്ച് മാസത്തോടെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയിലെ ആദ്യ സംരംഭം നിർത്തിവെയ്ക്കാൻ തീരുമാനമെടുത്തതെന്നാണ് കമ്പനി വക്താക്കൾ നൽകുന്ന വിശദീകരണം.സമാന രീതിയിൽ ഈ വർഷം തുടക്കത്തിൽ ഷോപ്പി, ഫ്രാൻസിലെ ഇ-കൊമേഴ്സ് രംഗത്ത് നിന്നും പിന്മാറിയിരുന്നു.
ഫ്രീഫയറിനെ തൊട്ടതാണോ പ്രശ്നം
Shopeeയുടെ മാതൃസ്ഥാപനമായ Seaയുടെ ഗെയിമിംഗ് ആപ്പ് Free Fire നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഷോപ്പി ഇന്ത്യ വിടുന്നത്.
ചൈനീസ് ആപ്പുകൾ തടയാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഫ്രീ ഫയർ നിരോധിച്ചത്. ഫ്രീഫയർ നിരോധനത്തെതുടർന്ന്, ഷോപ്പിയുടെ വിപണി മൂലധനത്തിൽ 16 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്. ഷോപ്പിയ്ക്ക് ചൈനീസ് നിക്ഷേപമുണ്ടെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ആരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) പോലുള്ള വ്യാപാരി സംഘടനകൾ സർക്കാരിന് പരാതി നൽകിയിരുന്നു. കൊളള വില ഈടാക്കുന്നതായി ആരോപിച്ച് CAIT കോംപറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടായില്ല. സീയുടെ ആസ്ഥാനം സിംഗപ്പൂരിൽ ആയിരിക്കുമ്പോഴും, ചൈനീസ് കമ്പനി ടെൻസെന്റിൽ നിന്നുള്ള നിക്ഷേപം ഉൾപ്പെടെയുള്ള ചൈനാ ബന്ധം സീ ഗ്രൂപ്പിനെ സംശയനിഴലിൽ ആക്കിയിരുന്നു.സീയുടെ ഫ്രീ ഫയർ ആപ്പിന്റെ സൂക്ഷ്മപരിശോധനയാണ് ഇന്ത്യയിലെ ഷോപ്പിയുടെ പിന്മാറ്റത്തിന് പിന്നിലുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ജീവനക്കാരുടെ ഭാവിയെന്ത്?
2021 ഡിസംബറിലെ കണക്കനുസരിച്ച്, ഷോപ്പിയ്ക്ക് ഇന്ത്യയിൽ 300-ലധികം ജീവനക്കാരും പ്ലാറ്റ്ഫോമിൽ 20,000-ത്തിലധികം വിൽപ്പനക്കാരും ഉണ്ടായിരുന്നു. ഈ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.അതേസമയം, പേയ്‌മെന്റുകൾ, റീഫണ്ടുകൾ, റിട്ടേണുകൾ, തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ മെയ് 30 വരെ പ്രവർത്തിക്കുമെന്ന് ഷോപ്പി കമ്പനിയുടെ ഇന്ത്യൻ വിൽപ്പനക്കാരെ അറിയിച്ചു.നിലവിലുള്ള ഓർഡറുകൾ പ്രോസസ്സ് അനുസരിച്ച് ഷിപ്പിംഗ് നടത്തുകയും ഡെലിവറി ചെയ്യുകയും ചെയ്യുമെന്ന് വിൽപ്പനക്കാർക്കാർക്കുള്ള കുറിപ്പിൽ ഷോപ്പി വ്യക്തമാക്കിയിട്ടുണ്ട്.