ഗ്ലോബൽ യൂണികോൺ സമ്മിറ്റ് 2022: സ്റ്റാർട്ടപ്പ് പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറരുതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) ഗ്ലോബൽ യൂണികോൺ സമ്മിറ്റ് 2022-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ സ്റ്റാർട്ടപ്പുകൾ നേരിടുന്നുണ്ടെങ്കിൽ അത് ഗവൺമെന്റിനെ അറിയിക്കണമെന്നും സർക്കാർ ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുമെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
2030ഓടെ ഇന്ത്യയിൽ 1,000 യൂണികോണുകൾ
ഇന്ത്യൻ യുവ സംരംഭകർ സൃഷ്ടിച്ച ബൗദ്ധിക സ്വത്തവകാശം (ഐപി) പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും സ്റ്റാർട്ടപ്പുകൾക്കായി നിക്ഷേപം നടത്തുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളോട് പീയൂഷ് ഗോയൽ നിർദ്ദേശിച്ചു.പുതുതായി വികസിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയെല്ലാം ഗുണങ്ങൾ രാജ്യത്തിനകത്ത് തന്നെ വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.2030ഓടെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 1,000 യൂണികോണുകൾ എന്ന നേട്ടം കൈവരിക്കുമെന്ന് ഗോയൽ പറഞ്ഞു.യൂണികോൺ ക്ലബ്ബിൽ നിലവിൽ 99 സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യയ്ക്ക് പുറത്തേക്കൊഴുകുന്ന സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ
സ്റ്റാർട്ടപ്പുകൾക്കുള്ളിൽ കോർപ്പറേറ്റ് മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തണമെന്നും ഗോയൽ ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പ് പോലുള്ള പ്രവണതകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തടയേണ്ടതുണ്ടെന്നും അല്ലെങ്കിൽ അത് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്ക്, ഡിവിഡന്റ് വരുമാനത്തിന്മേൽ കുറഞ്ഞ നികുതി എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ് പല ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഇന്ത്യയ്ക്ക് പുറത്ത് സിംഗപ്പൂർ പോലുള്ള സ്ഥലങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് തുടങ്ങുന്നതെന്നും പീയുഷ് ഗോയൽ പറഞ്ഞു.