കൊറോണ വ്യാപനം മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 15 വർഷത്തോളമെടുക്കുമെന്ന് ആർബിഐ. 2022 സാമ്പത്തിക വർഷത്തെ ആർബിഐ കറൻസി ആന്റ് ഫിനാൻസ് റിപ്പോർട്ടിലേതാണ് കണ്ടെത്തൽ. 2020-21ൽ 6.6 ശതമാനം,2021-22ൽ 7.2, 2022-23ൽ 7.5 എന്നിങ്ങനെ കോവിഡുണ്ടാക്കിയ നഷ്ടങ്ങളെ 2034-35 സാമ്പത്തിക വർഷമാകുമ്പോഴേയ്ക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മറികടക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.’പുനരുജ്ജീവിപ്പിക്കുക, പുനർനിർമ്മിക്കുക’ എന്നതാണ് റിപ്പോർട്ടിന്റെ ഈ വർഷത്തെ പ്രമേയം.ആർബിഐയുടെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ വിദഗ്ദരുടെയടക്കം വിലയിരുത്തലുകൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വളർച്ചാനിരക്കിലുണ്ടായേക്കാവുന്ന മാറ്റം
അടുത്ത വർഷം മുതൽ വളർച്ചാ നിരക്ക് 7.5 ശതമാനമാകുമെന്ന വിലയിരുത്തൽ പ്രതീക്ഷ നൽകുന്നതാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ട്, 2024ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.9 ശതമാനമാകുമെന്ന് പ്രവചിക്കുന്നു. ഏപ്രിൽ 8ന് പുറത്തിറക്കിയ ആർബിഐയുടെ പണ നയ റിപ്പോർട്ടിലും, 2024ൽ ജിഡിപി വളർച്ച 6.3 ശതമാനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.നിരവധി സ്വതന്ത്ര സാമ്പത്തിക വിദഗ്ധർ അടുത്ത വർഷം രാജ്യത്തിന്റെ ജിഡിപി നിരക്കിൽ വളർച്ചയുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.എന്നാൽ അതിനുശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള വളർച്ച 6 ശതമാനത്തിനടുത്തായിരിക്കുമെന്നാണ് അവർ അഭിപ്രായപ്പെട്ടിരിക്കുന്നത്.കൊറോണ കാരണമുണ്ടായ നഷ്ടം മറികടക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
എത്രയാണ് കോവിഡ്കാലത്തെ ഉൽപ്പാദന നഷ്ടം?
RBIയുടെ കണക്കുകൾ പ്രകാരം, കോവിഡ് കാലത്തുണ്ടായ ഉൽപ്പാദന നഷ്ടം 2021 സാമ്പത്തിക വർഷത്തിൽ 19.1 ലക്ഷം കോടിയും, 2022ൽ 17.1 ലക്ഷം കോടി രൂപയുമാണ്. സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുകയും അതിനെ ആദ്യ തരംഗത്തിന് മുമ്പുള്ള പാതയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്താൽ മാത്രം മതിയാകില്ലെന്നും, സംരംഭകർക്കും ബിസിനസ്സുകൾക്കുമായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിന്റെ ആമുഖത്തിൽ RRI ഗവർണ്ണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.