എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണ ശേഷി വർധിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് കേരളത്തിൽനിന്നുള്ള വിലകുറഞ്ഞ ജന പ്രിയ റം ജവാന്റെ ഉത്പാദകർ. അനുമതി ലഭിച്ചാൽ ജവാൻ  മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉത്പാദനം വർധിച്ചാൽ ജവാന്റെ പ്രീമിയം ബ്രാന്റും അര ലിറ്റർ ബോട്ടിലും വിപണിയിലെത്തും.

നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതോടെ ഔട്ട്ലെറ്റുകളിൽ ജവാന്റെ ദൗർലഭ്യവും ഇല്ലാതാകും.

jawan

ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ ഉത്പാദനം വീണ്ടും വർധിപ്പിച്ചു  പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നിലവിലെ 8000 കേയ്‌സിനേക്കാൾ ഇരട്ടി.  

കൂടാതെ ഇനി മുതൽ ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഒപ്പം വിലകൂടുതലുള്ള ജവാൻ പ്രീമിയം ബ്രാന്റും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.

ഒരു മാസം 1.5 ലക്ഷം കെയ്‌സ് ജവാന്‍ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് വില. അര ലിറ്ററിൽ ലഭ്യമാകുന്നതോടെ വിറ്റുവരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.

Beverages

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം കുറെ കാലം ജവാന്റെ ഉത്പാദനം മുടങ്ങിയിരുന്നു. പിനീട് സർക്കാർ ഇടപെട്ടാണ് ഉത്പാദനം പുനരാരംഭിച്ചത്. 

Share.

Comments are closed.

Exit mobile version