കഴിഞ്ഞ ദിവസം ആകാശത്ത് ‘പറക്കും മനുഷ്യ’നെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് കേരളം. കൊച്ചിക്കായലിന്റെ മുകളിൽ കൂടി അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്ന മനുഷ്യൻ. അപ്പോൾ മുതൽ കേൾക്കുന്നതാണ് ജെറ്റ് സ്യൂട്ട് എന്ന്, മനുഷ്യനെ ആകാശത്ത് പറക്കാൻ സഹായിക്കുന്ന പ്രത്യേക കുപ്പായമാണത്. അതെ ജെറ്റ് സ്യൂട്ട് ധരിച്ചാൽ ശരിക്കും അവഞ്ചേഴ്‌സിലെ അയൺ മാനെ പോലെ പറക്കാം. ആ സ്യൂട്ട് എവിടെ കിട്ടും, എത്രയാകും വില?
കൊച്ചിക്കായലിൽ പറന്ന്
കേരള പൊലീസിന്റെ സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂണിലായിരുന്നു ജെറ്റ് സ്യൂട്ടിന്റെ പ്രദർശന പറക്കൽ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammad Khan), എഡിജിപി ഇന്റലിജൻസ് മനോജ് എബ്രഹാം എന്നിവരടക്കമുള്ള വേദിയുടെ മുന്നിലായിരുന്നു പ്രദർശന പറക്കൽ.
യു.കെയിൽ നിന്ന് വന്ന ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബർട്ട് ജോൺസാണ് കൊച്ചിക്കായലിന് മുകളിൽ ജെറ്റ് സ്യൂട്ട് ധരിച്ച് പറന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പറക്കാനുള്ള ശേഷി ഈ ജെറ്റ് സ്യൂട്ടിനുണ്ട്. കായലിന് മുകളിൽ കൂടി 4 മിനിറ്റാണ് ജെറ്റ് സ്യൂട്ട് ധരിച്ച് പോൾ പറന്നത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ജെറ്റ് സ്യൂട്ട് പറക്കലിന്റെ പ്രദർശനം. സാഹസിക വിനോദമെന്ന നിലയിൽ ജെറ്റ് സ്യൂട്ട് പറക്കൽ പ്രസിദ്ധമാണ്. പ്രകൃതി ദുരന്ത മേഖലയിലും യുദ്ധ മേഖലയിലും ജെറ്റ് സ്യൂട്ട് ഉപയോഗിക്കാറുണ്ട്.
അയൺമാനെ പോലെ പറക്കാൻ
അയൺമാനെ പോലെ ആകാശത്ത് ജെറ്റ് സ്യൂട്ട് ധരിച്ച് പറക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. പക്ഷേ, വിചാരിക്കുന്ന അത്ര എളുപ്പമായിരിക്കില്ല അത്. ഒന്നരക്കോടി മുതൽ 4 കോടി വരെയാണ് ഒരു ജെറ്റ് സ്യൂട്ടിന്റെ വില. യു.കെയിലെ ഹ്യൂമൺ ഫ്‌ലൈറ്റ് സ്റ്റാർട്ടപ്പായ ഗ്രാവിറ്റി ഇൻഡസ്ട്രിയൽ (Gravity Industrial) 2017-ലാണ് ജെറ്റ് സ്യൂട്ടുകൾ പുറത്തിറക്കുന്നത്. ഗ്രാവിറ്റിയുടെ ഫൗണ്ടറായ റിച്ചാർഡ് ബ്രൗണിങ് (Richard Browning) ചിക്കാഗോയിലാണ് ആദ്യം ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണ പറക്കൽ നടത്തിയത്. ഏതാനും മിനിറ്റുകൾ നീണ്ട പരീക്ഷണ പറക്കലിന് അന്ന് കോടികളാണ് ചെലവായത്. 3D പ്രിന്റ് ജെറ്റ് സ്യൂട്ടായ ഗ്രാവിറ്റിക്ക് സയൻസ് ഫിക്ഷനാണ് പ്രചോദനമെന്ന് ബ്രൗണിങ് പറഞ്ഞിരുന്നു.
ചൈനയിലെ ഇന്റർനെറ്റ് കമ്പനിയായ ബൈഡു (Baidu), ടെസ്ല (Tesla), സ്‌കൈപ്പ് (Skype) തുടങ്ങിയ വമ്പൻമാരുടെ നിക്ഷേപവും ഗ്രാവിറ്റിക്കുണ്ട്. നിലവിൽ 42 കോടിയോളം വരുമാനം കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
1,000 ഹോഴ്‌സ് പവറുള്ള 5 ഗ്യാസ് ടർബൈൻ ജെറ്റ് എൻജിനുകളുടെ ബലത്തിലാണ് ജെറ്റ് സ്യൂട്ടുകൾ പ്രവർത്തിക്കുന്നത്. ഇന്ധനം നിറയ്ക്കുമ്പോൾ 34 കിലോ വരെ ഭാരം വരുന്ന ജെറ്റ് സ്യൂട്ടുകൾ ധരിച്ച് പറക്കുന്നതിന് കുറച്ച് കായിക ശേഷി കൂടി വേണം. 12,000 അടി ഉയരത്തിൽ പറന്ന് ആകാശം തൊടാനും ജെറ്റ് സ്യൂട്ടുകൾ കൊണ്ട് പറ്റും.
ഏവിയേഷൻ വിഭാഗത്തിൽ വരാത്തത് കൊണ്ട് ജെറ്റ് സ്യൂട്ടുകൾ പറപ്പിക്കാൻ പ്രത്യേക അനുമതി വേണ്ട. ഇന്ന് ലോകത്ത് നിരവധി ആരാധകരുള്ള സാഹസിക വിനോദം കൂടിയാണ് ജെറ്റ് സ്യൂട്ടിലെ പറക്കൽ.
Humans can fly! A myth? No, Paul Robert Jones, a gravity jet suit pilot, did the demonstration flight as part of the 16th edition of COCON-16, an international cyber conference organised by the Kerala Police in association with Information Security Research Association and Society for Policing of Cyberspace.