ഇത് ചൈനയുടെ കടക്കെണി നയതന്ത്ര ഭീഷണിയല്ല, നേരിട്ടുള്ള ഇൻഡോ അമേരിക്കൻ നിക്ഷേപമാണ് ശ്രീലങ്കയിൽ യാഥാർഥ്യമാകുന്നത്. ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കൊളംബോ പോർട്ട് ടെർമിനൽ പദ്ധതിക്ക് (Adani’s Colombo port terminal ) 553 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (DFC) പ്രഖ്യാപിച്ചതിനു പിന്നിൽ രണ്ടുണ്ട് കാര്യം. ഏഷ്യയിലെ തുറമുഖങ്ങൾ സ്വന്തമാക്കാനുള്ള ചൈനയ്‌ക്കെതിരായ മത്സരത്തിൽ അമേരിക്കയും പങ്കു ചേർന്നിരിക്കുന്നു. അതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങൾക്കു കൂടി ഒരു അടിസ്ഥാന സൗകര്യ സംവിധാനമൊരുക്കി ചൈനയുടെ മേഖലയിലെ കടന്നു കയറ്റത്തെ പ്രതിരോധിക്കുക. ഒപ്പം ഇന്ത്യയുമായി ഏഷ്യൻ ഭൂഖണ്ഡത്തിൽ കൂടുതൽ മികച്ച ബന്ധം ഉറപ്പാക്കുക.
ഇന്ത്യക്കാകട്ടെ ഈ പങ്കാളിത്തത്തിൽ മൂന്നുണ്ട് നേട്ടം. ഇന്ത്യയുടെ അതിർത്തികളിൽ സംഘർഷാവസ്ഥയുമായി നിലകൊള്ളുന്ന ചൈനക്കെതിരെ കടുത്ത തരത്തിൽ പ്രതിരോധമുറപ്പാക്കുക, ശ്രീലങ്ക അടുത്തിടെ കാട്ടിയ ചൈനീസ് ചായ്‌വിനു ആ രാജ്യത്തെ അമേരിക്കൻ പങ്കാളിത്ത സാന്നിധ്യത്തോടെ ചുട്ട മറുപടി നൽകുക, ഒപ്പം ശ്രീലങ്കയോട് മത്സരിച്ചു അവിടത്തെ തുറമുഖ മേഖലയിലേക്ക് ഒരു ഇന്ത്യൻ സ്വകാര്യ കമ്പനിയുടെ ആദ്യ മുന്നേറ്റമാണിത്.
അദാനിയുടെ നേട്ടം ശ്രീലങ്കൻ തുറമുഖ നിർമാണത്തിൽ അമേരിക്കയുടെ സമ്പൂർണ സഹകരണം ഉണ്ടാകും എന്നതിനൊപ്പം തിരുവനന്തപുരത്തു നിർമാണം പൂർത്തിയാകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ചരക്കു നീക്കം സുഗമമാക്കാൻ ഈ തുറമുഖ പ്രവർത്തനങ്ങൾ കൂടി പരമാവധി വിനിയോഗിക്കുക.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ വെല്ലുവിളിയെ ചെറുക്കാൻ ഇന്ത്യയുടെ നേതൃത്വത്തിൽ G20 യിൽ രൂപപ്പെടുത്തിയ ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി കരാറിന്റെ ആദ്യ റിസൾട്ട് കൂടിയാണീ നിക്ഷേപ തീരുമാനം.
വിദേശ നിക്ഷേപങ്ങൾക്ക് ശ്രീലങ്ക എന്നും അനുയോജ്യമാണ്. സുതാര്യമായ നിബന്ധനകളോടെ ശ്രീലങ്ക തുറന്നു നൽകിയ സ്വകാര്യ നിക്ഷേപ നയത്തിന്റെ ഫലമാണ് ഈ നിക്ഷേപ പങ്കാളിത്തം.
ഇന്ത്യയുടെ തെക്കൻ തീരത്തുള്ള ശ്രീലങ്ക, കഴിഞ്ഞ വർഷം വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് താഴ്ചയിലേക്ക് പോയതിനു പിന്നാലെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, അതിന്റെ സമ്പദ്‌വ്യവസ്ഥ 2022 ൽ 7.8% കണ്ടു ചുരുങ്ങിയിരുന്നു. ഈ ഒരു ഘട്ടത്തിൽ ഇന്ത്യയുടേയും, അദാനിയുടെയും തുറമുഖ നിർമാണ നീക്കങ്ങൾ കടക്കെണി തന്ത്രത്തിൽ ശ്രീലങ്കയിലെ ഹംബട്ടോട തുറമുഖത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ ചൈനയിൽ നിന്നും ശ്രീലങ്കക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
വെസ്റ്റ് കണ്ടെയ്‌നർ ടെർമിനലിനായി (WCT) സ്വകാര്യമേഖലയിൽ അദാനി ഗ്രൂപ്പിനൊപ്പം 553 മില്യൺ ഡോളറിന്റെ ഡിഎഫ്‌സിയുടെ നിക്ഷേപ തീരുമാനം തുറമുഖത്തിന്റെ ഷിപ്പിംഗ് കപ്പാസിറ്റി വികസിപ്പിക്കുകയും ശ്രീലങ്കയ്ക്ക് കൂടുതൽ നേട്ടമാവുകയും ചെയ്യും. അതേ സമയം മേഖലയിലുടനീളമുള്ള ഇൻഡോ- യു എസ് സഖ്യകക്ഷികളുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്ന് ഡിഎഫ്സി സിഇഒ സ്കോട്ട് നാഥൻ പ്രസ്താവനയിൽ പറഞ്ഞു.
തിരക്കേറിയ ഷിപ്പിംഗ് റൂട്ടുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന 22 ദശലക്ഷത്തിലധികം വരുന്ന ദ്വീപ് രാഷ്ട്രത്തിൽ സ്വാധീനത്തിനായി ഇന്ത്യയും ചൈനയും വര്ഷങ്ങളായി മത്സരത്തിലാണ്. ഇതിനിടക്കാണ് ഇന്ത്യക്ക് അമേരിക്കയുടെ നിർലോഭമായ സഹായം ലഭിക്കുന്നത് .
അദാനി പോർട്ട്‌സും പ്രാദേശിക പങ്കാളിയായ ജോൺ കീൽസ് ഹോൾഡിംഗ്‌സ് പിഎൽസിയും ശ്രീലങ്കാ പോർട്ട് അതോറിറ്റിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് തുറമുഖം നിർമിക്കുന്നത്.
2021 മാർച്ച് മുതൽ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനലിൽ അദാനി പോർട്ട്‌സിന് 51% ഓഹരിയുണ്ട്. ശ്രീലങ്കൻ കമ്പനിയായ ജോൺ കീൽസ് ഹോൾഡിംഗ്‌സിന് WCT യുടെ 34% ഉടമസ്ഥതയുണ്ട്, ബാക്കിയുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുടെ (SLPA) കൈവശമാണ്.
ടെർമിനലിനായുള്ള ഡ്രെഡ്ജിംഗ് കഴിഞ്ഞ നവംബറിൽ ആരംഭിച്ചു, ആദ്യ ഘട്ടം 2024 മൂന്നാം പാദത്തിൽ പൂർത്തിയാകും, 2025 അവസാനത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകും.
ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെയുള്ള അന്താരാഷ്‌ട്ര റൂട്ടിൽ ദ്വീപ് സൗകര്യപ്രദമായി സ്ഥിതി ചെയ്യുന്നതായി ഷിപ്പിംഗ് കമ്പനികൾ കണ്ടെത്തിയതിനാൽ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കിഴക്കൻ ഭാഗമാണ് ആദ്യം വികസിപ്പിച്ചത്. ആഗോള സമുദ്രവ്യാപാരത്തിന്റെ 40% ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രം വഴിയാണ് എന്നത് തന്നെ ഏറ്റവും വലിയ ആകർഷണം.
ഇന്ത്യയോട് ചേർന്നുള്ള ഏക ആഴത്തിലുള്ള തുറമുഖമെന്ന നിലയിൽ കൊളംബോ അതിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. ഒരു കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ബംഗ്ലാദേശിന്റെ ആവിർഭാവം തുറമുഖത്തെ ഏഷ്യയുടെ കൂടുതൽ ആവശ്യക്കാരാക്കിയിരിക്കുന്നു, എന്നിരുന്നാലും അതിന്റെ സംയോജിത ശേഷി സിംഗപ്പൂരിനെക്കാളും മലേഷ്യയിലെ പോർട്ട് ക്ലാങ്ങിനെക്കാളും വളരെ ചെറുതാണ്. പക്ഷെ സ്ഥാനം തന്ത്രപ്രധാനമാണ്.
നിസ്സാരക്കാരനല്ല അമേരിക്കയുടെ DFC
ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് അടക്കം നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനിയാണ് DFC. തുറമുഖങ്ങളിലെ കാർഗോ കപ്പാസിറ്റി വിപുലീകരിക്കാൻ ഗ്രൂപ്പ് 20,000 കോടി (ഏകദേശം 3.5 ബില്യൺ ഡോളർ) വരെ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.
2023-ൽ DFC-യുടെ നിക്ഷേപങ്ങൾ ആഗോളതലത്തിൽ ത്വരിതഗതിയിലാണ്. മൊത്തം 9.3 ബില്യൺ ഡോളർ (₹77,439 കോടി) 2023-ൽ DFC വിവിധ തുറമുഖങ്ങളിലായി നിക്ഷേപം നടത്തിയിട്ടുണ്ട്.
ഒരു വികസന ധനകാര്യ ഏജൻസി എന്ന നിലയിൽ ട്രംപ് ഭരണകൂടത്തിന് കീഴിൽ സ്ഥാപിതമായ DFC, യു.എസ് വിദേശ നയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്നു.
കൊളംബോ പോർട്ട് ടെർമിനൽ പദ്ധതിക്ക് വേണ്ടി പ്രൊജക്ട് സ്പോൺസർമാരായ ജോൺ കീൽസ് ഹോൾഡിംഗ്സ്, അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവരുമായി DFC സഹകരിക്കും. അവരുടെ പ്രാദേശിക വൈദഗ്ധ്യവും ഉയർന്ന നിലവാരമുള്ള നിലവാരത്തിലുള്ള പ്രതിബദ്ധതയും DFC പ്രയോജനപ്പെടുത്തും.
കഴിഞ്ഞ വർഷം അവസാനം വരെ, ചൈന ശ്രീലങ്കയിൽ ഏകദേശം 2.2 ബില്യൺ ഡോളർ (18,319 കോടി രൂപ) നിക്ഷേപിച്ച് രാജ്യത്തെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപകരായി മാറി. “കടക്കെണി നയതന്ത്രത്തിന്റെ” ഭാഗമായി ഹംബന്തോട്ട തുറമുഖത്തിലെ പങ്കാളിത്തം ഉറപ്പിച്ച ചൈന നേടിയത് 99 വർഷത്തെ പാട്ട കരാറാണ്. ഇതിനെ അമേരിക്ക അന്നും ഇന്നും രൂക്ഷമായി എതിർക്കുകയാണ്.
തുറമുഖ പദ്ധതിയിൽ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരിക്കുന്ന അദാനി ഗ്രൂപ്പിന് ഇന്ത്യയിൽ ഹിൻഡൻബെർഗ് ഏജൻസി പുറത്തു വിട്ട കോർപ്പറേറ്റ് തട്ടിപ്പ് ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാൽ ന്യൂയോർക്കിലെ 545 ഫിഫ്ത് അവന്യു ആസ്ഥാനമാക്കിയുള്ള ഹിൻഡൻബെർഗിന്റെ അവകാശവാദങ്ങളെ യു എസ് നിരാകരിക്കുകയും നിക്ഷേപ തീരുമാനവുമായി മുന്നോട്ടു പോകുകയും ചെയ്തത് ഇന്ത്യ യു എസ് സഹകരണ കരാറുകളുടെ പിൻബലത്തിലാണ്.
In a strategic move, India’s Adani Group is set to invest $553 million in Sri Lanka’s Colombo port terminal, following the announcement by the U.S. International Development Finance Corporation (DFC). This investment aims to strengthen India’s maritime ties, enhance regional cooperation, and counter China’s influence in the contested waters of the Indian Ocean.