വെറും മൂന്നുവർഷം കാത്തിരുന്നാൽ മതി, ഇന്ത്യയുടെ പൊതുഗതാഗത സംവിധാനത്തിൽ വരുന്ന വിപ്ലവം കാണാൻ. ഹരിയാന ഗുരുഗ്രാമിനും ഡൽഹി കൊണാട്ട് പ്ലാസയ്ക്കും ഇടയിലെ ദൂരം താണ്ടാൻ ഒന്നര മണിക്കൂറിൽ കൂടുതലെടുക്കും. 2026ൽ പക്ഷേ, വെറും ആറുമിനിറ്റിൽ ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലെത്താം. അതും ആകാശത്തിലൂടെ പറന്ന്. 2026ഓടെ രാജ്യത്ത് ഇലക്ട്രിക് എയർ ടാക്‌സികൾ വരുമെന്നാണ് റിപ്പോർട്ട്.
27 കിലോമീറ്ററിന് 6 മിനിറ്റ്
ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് എയർടാക്‌സി കമ്പനി ആർച്ചർ ഏവിയേഷനുമായി ചേർന്നായിരിക്കും ഇന്ത്യയിലേക്ക് പറക്കും ടാക്‌സികൾ കൊണ്ടുവരുന്നത്. നഗരങ്ങൾ നേരിടുന്ന ഗതാഗതകുരുക്കിന് പരിഹാരം എന്ന നിലയിലാണ് എയർ ടാക്‌സികളെ അവതരിപ്പിക്കുന്നത്. ഡൽഹിയിലായിരിക്കും പദ്ധതി പരീക്ഷാണടിസ്ഥാനത്തിൽ നടപ്പിലാക്കും. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് 27 കിലോമീറ്റർ ദൂരത്തേക്കാണ് സർവീസുണ്ടായിരിക്കുക.
തിരക്കില്ലാതെ
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർ ടാക്‌സികളെ മിഡ്‌നൈറ്റ് എന്നും വിളിക്കാറുണ്ട്. ഒരു പൈലറ്റും 4 യാത്രക്കാരെയും വഹിച്ച് 161 കിലോമീറ്റർ സഞ്ചരിക്കാൻ എയർ ടാക്‌സികൾക്ക് സാധിക്കും. 200 മിഡ്‌നൈറ്റ് ടാക്‌സികളാണ് ഇതിനായി ഇരു കമ്പനികളും വാങ്ങാൻ പോകുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിലായിരിക്കും എയർ ടാക്‌സികൾക്ക് സർവീസുണ്ടായിരിക്കുക.
ആരോഗ്യ രംഗത്തേക്കും സേവനം ഉപയോഗപ്പെടുത്താനും ഇന്റർഗ്ലോബിന് പദ്ധതിയുണ്ട്. ആർച്ചർ ഇലക്ട്രിക് എയർക്രാഫ്റ്റിന്റെ വരവോടെ രാജ്യത്തെ സുസ്ഥിരവും ഫലപ്രദവുമായ യാത്രസൗകര്യം ഒരുക്കാൻ പറ്റുമെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു.