അമിത വിമാന ടിക്കറ്റ് നിരക്ക് മൂലം ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് കേരളത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇനി ഗൾഫിലേക്ക് യാത്ര ചെയ്യാൻ കപ്പൽ സർവീസ് വരുന്നു. ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ഉടൻ യാഥാർഥ്യമാകുമെന്നതിന്റെ സൂചനയുമായി ടെൻഡർ വിളിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു.
വൻതുക വിമാന ടിക്കറ്റിന് നൽകാനില്ലാതെ കേരളത്തിൽ കുടുംബത്തോടൊപ്പം ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനാകാത്ത പ്രവാസി മലയാളികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് ഈ നടപടി.
ഒരു ട്രിപ്പിൽ 1,250 പേർക്ക് യാത്ര ചെയ്യാം. പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോഗ്രാം വരെ ലഗേജ്, ഭക്ഷണം എന്നിവയൊക്കെ കപ്പൽ സർവീസിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷ.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. പുതിയ കപ്പൽ സർവീസ് അതിനു പരിഹാരം ആകുമെന്നാണ് സൂചന.
മൂന്നു ദിവസം കൊണ്ട് നാട്ടിലെത്തിച്ചേരാവുന്ന തരത്തിലാകും കപ്പൽ സർവീസ്. ദുബായിയിൽ നിന്ന് ബേപ്പൂരെക്കും, കൊച്ചിയിലേക്കുമാകും യാത്രാ കപ്പൽ സർവീസിന്റെ സാദ്ധ്യതകൾ.
കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിച്ചു. സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് ഉടൻ പരസ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
കപ്പൽ യാത്രയുടെ സാദ്ധ്യതകൾ ആരായാൻ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്സ് എന്നിവയുമായി ചർച്ച നടത്തിയിരുന്നു.
ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിനും ഗൾഫിനും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.
ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും കപ്പൽ സർവീസ് നടത്താൻ ശ്രമങ്ങൾക്ക് തുടക്കമിട്ടത് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആയിരുന്നു.
മലബാർ – ഗൾഫ് യാത്രാക്കപ്പൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ വിവിധ പങ്കാളികളുമായി മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ നിലവിൽ ചർച്ചകൾ നടത്തിവരികയാണ്. പ്രധാന പങ്കാളികൾക്കിടയിൽ ഏറ്റവും ഒടുവിൽ നടത്തിയ ചർച്ചകളിലൂടെ സമവായത്തിലെത്തി ഇന്ത്യൻ അസോസിയേഷൻ ഷാർജയും ആനന്ദപുരം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒരു കൺസോർഷ്യം രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. ആറ് മാസത്തെ ഓപറേഷൻ പാസഞ്ചർ കപ്പൽ ചാർട്ടർ ചെയ്തുകൊണ്ട് പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനം ആരംഭിക്കുക എന്നതാണ് ഈ കൺസോർഷ്യത്തിൻ്റെ കാഴ്ചപ്പാട്.
പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി മലബാറില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സർവീസ് കൊണ്ടുവരുമെന്ന് ഈ വർഷം ജൂണിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസ്താവിച്ചിരുന്നു.