പേടിഎം (Paytm) ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഫെബ്രുവരി 29 മുതൽ നിർത്തണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് മുതൽ പേടിഎമ്മിൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധിക്കില്ല. ഉപഭോക്താക്കൾ ഭയക്കേണ്ടതില്ലെന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക കുറയുന്നില്ല. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തനം തുടരുമെന്ന് വിജയ് പറയുന്നു. എന്നാൽ എന്തുകൊണ്ടായിരിക്കും ആർബിഐ പേടിഎമ്മിനെ വിലക്കിയത്? എവിടെയാണ് പേടിഎമ്മിന് പിഴച്ചത്?

നിയമലംഘനങ്ങൾ നിരവധി
പേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകങ്ങൾ കുറച്ചൊന്നുമല്ല. കള്ളപ്പണം വെളുപ്പിക്കൽ, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ, റിസർവ് ബാങ്കിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരന്തരമായി അവഗണിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് പേടിഎമ്മിനെതിരേ ഉയരുന്നത്.
പേടിഎം പേയ്മെന്റ് ബാങ്കുകളിൽ ആർബിഐ നടത്തിയ ഓഡിറ്റിൽ കള്ളപ്പണ വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതായി കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. നോ-യുവർ-കസ്റ്റമർ (KYC) ഡോക്യുമെന്റുകളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇടപാടുകരുടെ പണത്തിന്റെ യഥാർഥ സ്രോതസിനെ കുറിച്ച് ശരിയാംവണ്ണം പരിശോധന നടത്തിയിട്ടില്ലെന്ന് ആർബിഐ കണ്ടെത്തിയിരുന്നു. KYC മാനദണ്ഡങ്ങൾ ശരിയായി പാലിക്കാതെ മർച്ചന്റ് അക്കൗണ്ട് വഴി വലിയ തുകയുടെ ഇടപാടുകൾ നടന്നു. പലപ്പോഴും പേടിഎമ്മിന് പങ്കാളിത്തമുള്ള കമ്പനികൾ വഴിയാണ് ഇടപാടുകൾ നടത്തിയത്.

പേടിഎമ്മിന്റെ മറ്റ് ഗ്രൂപ്പ് കമ്പനികളുമായുള്ള റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനും പേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകമാണ്. ബാങ്കിന്റെ ഇടപാടുകളിലും തീരുമാനങ്ങളെടുക്കുന്നതിലും സ്ഥാപകനായ വിജയ് ശേഖർ ശർമ അനധികൃതമായി ഇടപ്പെട്ടിരുന്നുവെന്ന് ആർബിഐ സംശയിച്ചിരുന്നു. 2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്ന് പേടിഎമ്മിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

കൂട്ടത്തിൽ പേടിഎമ്മിന്റെ ഉടമസ്ഥതയിലും ആർബിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പേടിഎമ്മിന്റെ 49% ഓഹരി വൺ 97 കമ്യൂണിക്കേഷനാണ് സ്വന്തം. കൂടാതെ വിജയ് ശേഖറും വൺ97 കമ്യൂണിക്കേഷനും ചേർന്ന് 10% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിട്ടുണ്ട്. വൺ97 കമ്യൂണിക്കേഷനിൽ വിജയ്ക്ക് ഓഹരിയും ഡയറക്ടർ ബോർഡിൽ അംഗത്വവുമുണ്ട്. ക്ലൗഡ്, ഡാറ്റ സ്റ്റോറേജ്, ഡാറ്റ പ്രൈവസി എന്നിവയിലും ആർബിഐ പാളിച്ചകൾ കണ്ടെത്തി.
The Reserve Bank of India (RBI) has ordered Paytm Payments Bank Ltd to halt a bulk of its activities from February 29 due to multiple violations of regulatory norms. The move comes after repeated warnings from the banking regulator regarding various issues, including breaches related to anti-money laundering laws and related-party transactions. With regard to this, the industry reacts differently. But what is the actual story behind this chaos?
