അത്ര എളുപ്പമായിരുന്നില്ല വിഴിഞ്ഞം തുറമുഖം  യാഥാർത്ഥ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെയും, കരാർ ഏറ്റെടുത്ത  അദാനി പോർട്സിന്റെയും മുന്നിലുണ്ടായിരുന്ന ദൗത്യം. ഒടുവിൽ  ഇന്ത്യയിലെ ആദ്യത്തേ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം  വരുന്ന  ഒക്ടോബറിൽ കമ്മീഷൻ ചെയ്യും എന്ന നിലയിലേക്കെത്തി. ജൂലായ് 12 ന് നടക്കുന്ന ചടങ്ങിൽ വിഴിഞ്ഞത്തെത്തുന്ന ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ “സാൻ ഫെർണാണ്ടോ”യെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ പങ്കെടുക്കും.

 2015 ൽ വിഴിഞ്ഞം തുറമുഖത്തിനായി കരാർ  നേടിയ അദാനി ഗ്രൂപ്പ്, പദ്ധതിയുടെ വികസനത്തിനായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ – അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) രൂപീകരിച്ചു.   AVPPL  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി 2015 ഓഗസ്റ്റ് 17-ന് കേരള സർക്കാരിന്റ തുറമുഖ വകുപ്പുമായി കൺസഷൻ കരാറിൽ ഏർപ്പെട്ടു. കൺസഷൻ കരാർ പ്രകാരം ഇളവ് കാലയളവ് ആരംഭിക്കുന്നത് 2015 ഡിസംബർ 05 ആയി പ്രഖ്യാപിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ അതേ ദിവസം ആരംഭിക്കുകയും ചെയ്തു.

പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല. 20 മീറ്റർ ആഴത്തിലുള്ള ബ്രേക്ക്‌വാട്ടർ പോലുള്ള രാജ്യത്തെ പ്രധാന എഞ്ചിനീയറിംഗ് നിർമിതികളിൽ ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടക്കത്തിലും തുടർന്നുള്ള കാലയളവിലും പദ്ധതി നടപ്പാക്കുന്നതിൽ നിരവധി പ്രശ്നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു.

പദ്ധതിയുടെ നിർണായക ഘടകമായ 3000 മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറിൻ്റെ പുരോഗതി, നിർമാണ വസ്തുക്കളുടെ കുറവ് കാരണം മന്ദഗതിയിലായി. 2017 ഡിസംബറിൽ അതുവരെ നിർമ്മിച്ച ബ്രേക്ക്‌വാട്ടറിന് പടിഞ്ഞാറൻ തീരത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ചുഴലിക്കാറ്റുകളിലൊന്നായ ഓഖി ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടു. 2018-ലെ പ്രളയം, 2018-ലെ അസാധാരണമായ ഉയർന്ന തിരമാലകൾ, 2019-ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ്-19- ന്റെ ആഗോള പ്രതിസന്ധി എന്നിവ ഇതിന് പിന്നാലെ തുറമുഖ നിർമാണത്തെ ബാധിച്ചു.

ബഹുമുഖ സമീപനത്തിലൂടെയാണ് പാറകളുടെ ദൗർലഭ്യമെന്ന വെല്ലുവിളി നേരിട്ടത്.  സ്വന്തം ക്വാറി സ്ഥാപിക്കുകയും മറ്റ് സ്രോതസ്സുകളിൽ നിന്നും പദ്ധതിക്ക് ആവശ്യമായ 80 ലക്ഷം ടൺ പാറക്കല്ലുകൾ എന്ന വലിയ ലക്ഷ്യം കൈവരിക്കുകയും ചെയ്തു.  2020 മുതൽ പദ്ധതി മികച്ച പുരോഗതി നേടിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമാവുന്നത്.

പദ്ധതിക്കായുള്ള പോർട്ട് ഓപ്പറേഷൻ കെട്ടിടം 2020-ൽ ഉദ്ഘാടനം ചെയ്തു, 220/33 KV സബ്‌സ്റ്റേഷൻ 2021 ജൂലൈയിൽ കമ്മീഷൻ ചെയ്തു. സെക്യൂരിറ്റി ബിൽഡിംഗ്, 33/11 KV പോർട്ട് സബ്‌സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്‌സ് എന്നിവ 2022-ൽ പ്രവർത്തനം തുടങ്ങി. 2023 ഒക്‌ടോബർ 15-ന്  മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ക്രെയിനുകളുമായി എത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ചു.

ഇതുവരെ  2960 മീറ്റർ ബ്രേക്ക് വാട്ടർ പൂർത്തിയായി. സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

800 മീറ്റർ കണ്ടെയ്നർ ബെർത്ത് പൂർത്തിയായി. 600 മീറ്റർ കണ്ടെയ്നർ ബെർത്ത് പ്രവർത്തനത്തിന് തയ്യാറാണ്. 1700 മീറ്ററിൽ 600 മീറ്റർ പോർട്ട് അപ്രോച്ച് റോഡ് കമ്മീഷൻ ചെയ്തു. റോഡ് കണക്റ്റിവിറ്റിയുടെ ശേഷിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

തുറമുഖത്തിൻ്റെ ആദ്യ ഘട്ടത്തിനായി 8  റെയിൽ മൗണ്ടഡ് ക്വേ ക്രെയിനുകൾക്കും (RMQC) 24 കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾക്കും (CRMG) ഷാങ്ഹായ് ഷെൻഹുവ പോർട്ട് മെഷിനറി കമ്പനിക്ക് (ZPMC) 2018-ൽ ഓർഡർ നൽകി. ഇതിൽ ഒന്നൊഴികെ ബാക്കി എല്ലാം ലഭിച്ചു.  ഈ ഉപകരണങ്ങൾ കമ്മീഷൻ ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

 കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. തുറമുഖം പൂർണതോതിൽ കമ്മീഷൻ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളോടെ ട്രയൽ ഓപ്പറേഷൻ ആരംഭിക്കാൻ ഒരുക്കങ്ങൾ പൂർണ്ണമായും പൂർത്തിയായി.

ജൂലൈ 12 ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ റൺ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുറമുഖത്തിൻ്റെ പൂർണതോതിലുള്ള കമ്മീഷൻ  സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ പിന്നാലെ എത്തും .വലിയകപ്പലുകൾ  തുറമുഖത്ത് കണ്ടയ്നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്‌ഷിപ്മെന്റ് പൂർണതോതിൽ നടക്കും. ഇന്ത്യയിലെ ആദ്യത്തെ സെമിഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ് . 

തുറമുഖത്തിന് ലഭ്യമായ പ്രധാന അനുമതികൾ ഇവയാണ്.

  • വാണിജ്യ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് താൽക്കാലിക NSPC ക്ലിയറൻസ് 2024 ജൂലൈ 02-ന് ലഭിച്ചു, 2024 സെപ്തംബർ 30 വരെയാണ് കാലാവധി.
  • 2024 ഏപ്രിൽ 02-ന് കപ്പലുകളുടെയും തുറമുഖ സൗകര്യങ്ങളുടെയും (ഐഎസ്പിഎസ് കോഡ്) സുരക്ഷയ്ക്കായി പോർട്ട് ഫെസിലിറ്റി ഇൻ്റർനാഷണൽ കോഡ്  ലഭിച്ചു.
  • കസ്റ്റംസ് ആക്ട് 1962 പ്രകാരം സെക്ഷൻ 7 എ അംഗീകാരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് തുറമുഖമായി അംഗീകരിക്കുന്ന രേഖ 2024 ജൂൺ 15-ന് ലഭിച്ചു.
  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ (IN NYY 1) ലൊക്കേഷൻ കോഡ് 2024 ജൂൺ 21-ന് ലഭിച്ചു.
  •  ലാൻഡിംഗ് സ്ഥലത്തിൻ്റെ അംഗീകാരത്തിനും സെക്ഷൻ 8 പ്രകാരം കസ്റ്റംസ് ഏരിയയുടെ പരിധി വ്യക്തമാക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റ് 2024 ജൂൺ 24-ന് ലഭിച്ചു.
  •  1962 ലെ കസ്റ്റംസ് ആക്ടിൻ്റെ സെക്ഷൻ 45 പ്രകാരം കസ്റ്റംസ് ഏരിയാ റെഗുലേഷൻസ്, 2009 ലെ ചരക്ക് കൈകാര്യം ചെയ്യുന്നതിൻ്റെ റെഗുലേഷൻ 5 പ്രകാരം കാസ്റ്റോഡിയൻഷിപ്പ് 2024 ജൂൺ 24-ന് ലഭിച്ചു.
  • EDI (ഇലക്‌ട്രോണിക് ഡാറ്റ ഇൻ്റർചേഞ്ച്), കസ്റ്റോഡിയൻ കോഡ് , ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് (ഐസിപി) ക്ലിയറൻസ് എന്നിവക്കായുള്ള അംഗീകാരത്തിനായി തുറമുഖം കാത്തിരിക്കുകയാണ്.
  •   2 മൂറിംഗ് ലോഞ്ചുകൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്, ഇവ 2024 സെപ്റ്റംബറിൽ ലഭിക്കും.
  •  കണ്ടെയ്‌നർ സ്‌കാനർ വാങ്ങുന്നതിനുള്ള ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിൻ്റെ (AERB) അനുമതി 2024 മെയ് 30-ന് ലഭിച്ചു. കണ്ടെയ്‌നർ സ്‌കാനർ സൗകര്യത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ സൗകര്യം 2024 ഓഗസ്റ്റിൽ പ്രവർത്തനക്ഷമമാകും.

Vizhinjam Port, India’s first semi-automated container port, is set to commence operations in October. Discover the challenges, milestones, and significance of this monumental infrastructure project by the Adani Group and Kerala Government.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version