ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ സന്തത സഹചാരി ആയിരുന്ന ശന്തനു നായിഡുവിന് പുതിയ ചുമതല നൽകിയിരിക്കുകയാണ് ടാറ്റ. ടാറ്റാ മോട്ടോഴ്സിലാണ് കമ്പനി ശന്തനുവിനെ സുപ്രധാന പദവിയിൽ നിയമിച്ചിരിക്കുന്നത്. ടാറ്റാ മോട്ടോഴ്സ് ജിഎം ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് മേധാവിയായാണ് മുപ്പത് വയസ്സുകാരനായ ശന്തനു നിയമിക്കപ്പെട്ടിരിക്കുന്നത്. രത്തൻ ടാറ്റയുടെ പേർസണൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായിരുന്നു ശന്തനു.
പുതിയ നിയമനത്തിന്റെ സന്തോഷം പങ്കുവെച്ച് ശന്തനു സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ പ്രിയ വാഹനമായിരുന്ന ടാറ്റാ നാനോയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ അടക്കമുള്ള കുറിപ്പിൽ ഹൃദയസ്പർശിയായ വരികളും അദ്ദേഹം കുറിച്ചു.
“ടാറ്റാ മോട്ടോഴ്സ് പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന എന്റെ പിതാവിനെ ഞാൻ ഓർക്കുന്നു. വെള്ള ഷർട്ടും നേവി കളർ പാൻ്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ജനാലയ്ക്കരികിൽ അച്ഛനു വേണ്ടി ഞാൻ കാത്തിരുന്നു. ഇപ്പോൾ ആ കാത്തിരിപ്പ് ഒരു പൂർണചക്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു.”-ശന്തനു സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രൊഫഷനൽ എന്നതിനും അപ്പുറമുള്ള ഹൃദയബന്ധമായിരുന്നു ശന്തനും രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് ഇരുവർക്കും ഇടയിലെ ഊഷ്മള ബന്ധത്തെക്കുറിച്ചുള്ള ശന്തനുവിന്റെ ഹൃദയഹാരിയായ കുറിപ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.
Shantanu Naidu, a close aide of Ratan Tata, announces his new role as General Manager, Head of Strategic Initiatives at Tata Motors. Read about his journey and tribute to his mentor.