ട്രെയിനുകൾ ഇന്ത്യയുടെ ഏറ്റവും പ്രധാന യാത്രാമാർഗമാണ്. വികാസ് ഭാരത് 2047 എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ ആധുനികവൽക്കരണത്തിന്റേയും പുരോഗതിയുടേയും പുതിയ യുഗത്തിലേക്കുള്ള പ്രവർത്തനങ്ങളിലാണ്. എന്നാൽ ഈ ഘട്ടത്തിലും റെയിൽവേയ്ക്ക് വമ്പൻ നഷ്ടമുണ്ടാക്കി വെയ്ക്കുന്ന ട്രെയിനുകളും രാജ്യത്തുണ്ട്. അക്കൂട്ടത്തിൽ പെടുന്നതാണ് തേജസ് എക്സ്പ്രസ്സുകൾ. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തേജസ് എക്സ്പ്രസ്സുകൾക്ക് 62.88 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ഡൽഹി-ലഖ്നൗ, അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസ്സുകളുടെ നഷ്ടക്കണക്കാണ് റെയിൽവേ പുറത്തുവിട്ടിരിക്കുന്നത്. 2019ൽ ഇന്ത്യൻ റെയിൽവേ ഈ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഐആർസിടിസിക്ക് കൈമാറിയെങ്കിലും യാത്രക്കാരുടെ അഭാവം മൂലം രണ്ട് ട്രെയിനുകളും കനത്ത നഷ്ടം നേരിടുകയാണ്. തേജസ് എക്സ്പ്രസ്സുകളിൽ പ്രതിദിനം 200 മുതൽ 250 വരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും ഇത് വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്നും റെയിൽവേ കണക്കുകൾ വ്യക്തമാക്കുന്നു.

സീന്യൂസ് റിപ്പോർട്ട് അനുസരിച്ച് യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഡൽഹി-ലഖ്നൗ തേജസ് എക്സ്പ്രസിൽ 27.52 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതേ റൂട്ടിൽ തേജസ്സിനേക്കാളും കുറഞ്ഞ നിരക്കുകളും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന രാജധാനിയും ശതാബ്ദി എക്സ്പ്രസും ഉണ്ടെന്നതാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം. ഇതിന്റെ ഫലമായി മിക്ക യാത്രക്കാരും രാജധാനി അല്ലെങ്കിൽ ശതാബ്ദി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻഗണന നൽകുന്നു. ഈ ട്രെയിനുകകളിൽ സീറ്റ് ലഭ്യമല്ലെങ്കിൽ മാത്രമേ യാത്രക്കാർ തേജസ് എക്സ്പ്രസ്സിൽ ടിക്കറ്റ് എടുക്കൂ.
Indian Railways’ Tejas Express has suffered ₹62.88 crore in losses over three years due to low passenger demand. High ticket prices and competition challenge its viability.