മാതൃകയാക്കാവുന്ന വികസന പാതയിലാണ് കേരളമെന്ന് അദാനി പോർട്സ് ആൻഡ് സെസ് എംഡി കരൺ അദാനി. ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾ എളുപ്പമാക്കുന്നതിലും കേരളത്തെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഹബ്ബ് ആക്കി മാറ്റിയതിലും മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം പ്രശംസിച്ചു. കേരളത്തിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കരൺ പറഞ്ഞു. വിഴിഞ്ഞം പദ്ധതി, വിമാനത്താവള വികസനം എന്നിവ കേന്ദ്രീകരിച്ചാകും നിക്ഷേപം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിക്കായി കേരളത്തിലെത്തുന്നത്. അന്ന് ലഭിച്ച അതേ പിന്തുണ ഇപ്പോൾ പിണറായി വിജയന്റെ ഭരണകാലത്തും ലഭിക്കുന്നു. വിഴിഞ്ഞത്തിനായി ഇതുവരെ 5000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ചിലവഴിച്ചത്. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാസ്ഷിപ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി 20000 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയെന്നും കരൺ അദാനി പറഞ്ഞു.
ലൈഫ് മിഷൻ പോലുള്ള പദ്ധതികളിലൂടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലൂടെയും കേരളം മാതൃകയാകുന്നു. രാജ്യ നിർമാണത്തിന്റെ പ്രധാന മേഖലയാണ് ഇൻഫ്രാസ്ട്രക്ചർ വികസനം. ആ രംഗത്ത് കേരളത്തിനൊപ്പം നിന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കരൺ പറഞ്ഞു.
Karan Adani announces ₹30,000 crore investment in Kerala, including Vizhinjam Port expansion and major infrastructure projects at the Invest Kerala Global Summit 2025.