കന്നഡ നടി രന്യ റാവു കഴിഞ്ഞ ദിവസം സ്വർണക്കടത്തിനു പിടിയിലായതോടെ വിദേശത്തു നിന്നുമുള്ള സ്വർണക്കടത്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ സാഹചര്യത്തിൽ വിദേശയാത്രകളിൽ നിയമപരമായി കൊണ്ടുവരാനാകുന്ന സ്വർണം, പണം എന്നിവയെക്കുറിച്ചുള്ള നിയമം പരിശോധിക്കാം.

വിമാനം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഓരോ യാത്രക്കാരനും ഇമിഗ്രേഷൻ നടപടികൾ, കസ്റ്റംസ് പരിശോധന തുടങ്ങിയവയ്ക്ക് വിധേയരാകേണ്ടതുണ്ട്. രണ്ട് ചാനലുകൾ വഴിയാണ് കസ്റ്റംസ് ക്ലിയറൻസ്. നികുതികളും ഡ്യൂട്ടികളും ആവശ്യം വരാത്ത സാധനങ്ങൾ, നിരോധിത സാധനങ്ങൾ കൈവശം വെയ്ക്കാത്ത യാത്രക്കാർ എന്നിവർക്ക് ഗ്രീൻ ചാനൽ വഴി പ്രവേശിക്കാനാകും. ഡ്യൂട്ടി നൽകേണ്ടതും നിരോധിത ഉത്പന്നങ്ങൾ കൈവശം വെച്ചിരിക്കുന്നതുമായ യാത്രക്കാർ റെഡ് ചാനൽ എന്ന ഓപ്ഷനാണ് ഉള്ളത്.

അയ്യായിരം യുഎസ് ഡോളറിനു മുകളിൽ മൂല്യമുള്ള വിദേശ കറൻസി കൈവശം വെയ്ക്കുന്നവർ അക്കാര്യം വെളിപ്പെടുത്തണം. കറൻസി ഉൾപ്പെടെയുള്ള വിദേശനാണ്യത്തിന്റെ മൂല്യം 10000 യുഎസ് ഡോളറിനു മുകളിലാണെങ്കിലും അക്കാര്യം വെളിപ്പെടുത്തണം. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച് തിരിച്ചെത്തുന്ന ഇന്ത്യൻ പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെ ആഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. എന്നാൽ ഈ ആഭരണങ്ങളുടെ പരമാവധി മൂല്യം 50000 രൂപയിൽ കവിയരുത് എന്ന് നിയമമുണ്ട്. സ്ത്രീ യാത്രക്കാർക്ക് 40 ഗ്രാം ആഭരണങ്ങൾ വരെ ഡ്യൂട്ടിയില്ലാതെ കൊണ്ടു വരാൻ അനുവാദമുണ്ട്. ഇതിന്റെ മൂല്യം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
Planning to fly to India? Know the customs regulations for bringing gold and cash to avoid penalties and legal issues. Stay informed and travel hassle-free.