റബ്ബർ അനുബന്ധ വ്യവസായങ്ങൾക്ക് കേരളത്തിൽ വൻ സാധ്യതകളാണ് ഉള്ളതെന്ന് പ്രൈമസ് ഗ്ലൗവ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാമൻ കരിമ്പുഴ അനന്തരാമൻ. ഗ്ലൗവ്സ് നിർമാണമെന്നത് ഇന്ന് ഇന്ത്യയിൽ ശക്തി പ്രാപിച്ചിട്ടുള്ള മേഖലയാണെന്നും അതിന്റെ ഗുണഫലങ്ങൾ കേരളത്തിന് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിക്കണെമെന്നും ചാനൽഅയാമിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ലാറ്റക്സ് ഗ്ലൗവ്സ് നിർമാണമാണ് പ്രൈമസ് ഗ്ലൗസിന്റെ പ്രധാന മേഖല. സ്പെഷ്യൽ ഇക്കണോമിക് സോൺ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം. പാലക്കാട് കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ഗവൺമെന്റ് സഹകരണത്തോടെ സ്പെഷ്യാലിറ്റി ഗ്ലൗവ്സ് നിർമാണം ആരംഭിക്കാൻ പദ്ധതിയുണ്ട്. 20 കോടി രൂപ നിക്ഷേപവുമായി സ്റ്റെറിമെന്റ് കൊച്ചിൻ എന്ന പുതിയ കമ്പനിയുടെ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ഗ്ലൗവ്സ് നിർമാണമെന്നത് ഇന്ന് ഇന്ത്യയിൽ ശക്തി പ്രാപിച്ചിട്ടുള്ള മേഖലയാണ്. ഫാർമ മേഖലയ്ക്കു വേണ്ടിയുള്ള നൂതന ഗ്ലൗവ്സുകളാണ് പ്രൈമസ് ഗ്ലൗവ്സ് നിർമിക്കുന്നത്. ഇന്ത്യയുടെ നാച്ചുറൽ റബ്ബർ ഉത്പാദനത്തിന്റെ 80 ശതമാനത്തോളം കേരളത്തിലാണ്. എന്നാൽ ഒരു വാല്യു അഡിഷൻ സംരംഭം കേരളത്തിലെ റബ്ബർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ റബ്ബർ ഇൻഡസ്ട്രിയിലെ വാല്യു അഡിഷനു വേണ്ടിയാണ് കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചത്. റബ്ബർ വ്യവസായത്തിൽ വാല്യു ആഡഡ് ഉത്പന്നങ്ങൾ എങ്ങനെ നിർമിക്കാം എന്നതിനുള്ള സർക്കാറിന്റെ സംരംഭമാണ് കേരള റബ്ബർ ലിമിറ്റഡ്. ഇതിലേക്ക് മിഡിൽ ഈസ്റ്റിൽ നിന്നും അറുപതോളം നിക്ഷേപകരാണ് എത്തിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

ഇതിനുപുറമേ യൂനിവേർസൽ ലൂബ്രിക്കൻഡ് എന്ന ഷാർജ ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടർ കൂടിയാണ് രാമൻ. 200 കോടി രൂപ നിക്ഷേപത്തോടെ കാസർഗോഡ് എജ്യുക്കേഷൻ ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. ചെയർമാൻ ഇബ്രാഹിം അഹമ്മദ് അലിയുടെ നേതൃത്വത്തിലാണ് എജ്യുക്കേഷൻ ഹബ്ബിന്റെ പ്രവർത്തനം. സർവകലാശാല അംഗീകാരത്തിനായി ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ട്. 300 മുതൽ 500 കോടി രൂപ വരെ വിദ്യാഭ്യാസ രംഗത്ത് ഇനിയും നിക്ഷേപിക്കാൻ കമ്പനി സന്നദ്ധമാണ്. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നുമടക്കം നിക്ഷേപങ്ങൾക്കായി മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും രാമൻ കരിമ്പുഴ കൂട്ടിച്ചേർത്തു.
Primus Gloves Director Raman Karimpuzha highlights Kerala’s untapped potential in the rubber industry, emphasizing value addition, glove manufacturing, and investment opportunities.