സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസിയാക്കി കെഎസ്ആർടിസി. ചാലക്കുടി ആസ്ഥാനമായുള്ള ഹെവി കൂൾ എന്ന കമ്പനി നിർമിച്ച ഹൈബ്രിഡ് എസി സിസ്റ്റം ഘടിപ്പിച്ചാണ് ബസ്സുകൾ എസിയാക്കുക.

നാല് ബാറ്ററികൾ ഉപയോഗിച്ചുള്ള എയർ കണ്ടീഷനിങ് സിസ്റ്റം ആൾട്ടർനേറ്ററുമായാണ് ഘടിപ്പിക്കുക. ഇവയ്ക്ക് എഞ്ചിനുമായി ബന്ധമില്ല എന്നതുകൊണ്ടുതന്നെ ഇഗ്നിഷൻ ഓൺ അല്ലാത്തപ്പോഴും എസി പ്രവർത്തിപ്പിക്കാനാകും. അതുകൊണ്ടുതന്നെ എസി അധികനേരം ഓണാക്കിയാലും ഇന്ധനച്ചെലവു കാര്യമായി കൂടില്ല. ഇത്തരത്തിലുള്ള ആദ്യ ബസ് ഈ ആഴ്ച തന്നെ നിരത്തിലിറങ്ങും എന്നാണ് റിപ്പോർട്ട്. പദ്ധതി വിജയകരമായാൽ കൂടുതൽ എസി ബസ്സുകൾ നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം.

ഇത്തരത്തിൽ ഒരു ബസ് എയർ കണ്ടീഷൻ ചെയ്യാൻ 6 ലക്ഷം രൂപയാണ് ചിലവ്. ബസിന്റെ ഉൾഭാഗം പൂർണമായും പ്ലൈവുഡും മാറ്റും ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്യും. എല്ലാ സീറ്റുകളിലേയും യാത്രക്കാർക്കു തണുപ്പു ലഭിക്കുന്ന രീതിയിൽ എയർ ഡക്ട് ക്രമീകരിക്കും. ഇതിനുപുറമേ നിന്നു യാത്ര ചെയ്യുന്നവർക്കായി സീലിങ്ങിൽ എസി വെന്റുകളും ഉണ്ട്.

നേരത്തെ ട്രക്കുകളിൽ നടപ്പാക്കിയ എസി പരിഷ്കാരമാണ് ഹെവി കൂൾ ഇപ്പോൾ ബസ്സുകളിലും കൊണ്ടുവരുന്നത്. ട്രക്കുകളിൽ ഇത്തരത്തിൽ ഘടിപ്പിച്ച എയർ കണ്ടീഷനിങ് സംവിധാനം വാഹനം ഓഫ് ചെയ്തതിനു ശേഷവും 10 മണിക്കൂറിലേറെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.
KSRTC is upgrading Swift Superfast buses with hybrid AC systems by Heavy Cool. These energy-efficient ACs run on batteries, reducing fuel costs.