ഇന്ത്യയിൽ നിക്ഷേപത്തിനുള്ള ചർച്ചകളുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി സൗദി അരാംകോ (Saudi Aramco). ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന വിപണിയായ ഇന്ത്യയിൽ രണ്ട് റിഫൈനറികളിൽ നിക്ഷേപം നടത്താനാണ് സൗദി അരാംകോയുടെ ശ്രമം.

ഇതിലൂടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ക്രൂഡ് ഓയിൽ നിക്ഷേപിക്കുന്നതിന് സ്ഥിരമായ മാർഗം കണ്ടെത്താൻ അരാംകോയ്ക്ക് ആകും. ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) ആന്ധ്രാപ്രദേശിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റിഫൈനറിയിലും ഗുജറാത്തിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) റിഫൈനറിയിലും നിക്ഷേപം നടത്താൻ അരാംകോ പ്രത്യേക ചർച്ചകൾ നടത്തിവരികയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ-ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ കമ്പനികൾ ക്രൂഡ് ഓയിൽ സംസ്കരണ ശേഷി കുറച്ച് ക്ലീൻ ഫ്യൂവലിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഗ്ലോബൽ റിഫൈനിങ് ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അരാംകോയുടെ വരവ് കരുത്ത് പകരും.

അതേസമയം, ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ സൗദി അറേബ്യയുടെ വിഹിതം കുറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. റഷ്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ ബദൽ എണ്ണ സ്രോതസ്സുകൾ ലഭ്യമായതോടെയാണ് ഇത്.
Saudi Aramco is in talks to invest in BPCL and ONGC refineries in India, securing crude supply in a growing market. A deal is expected before Modi’s Saudi visit.