ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ ഉപയോഗിക്കാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) തീരുമാനത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടപടി ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ദുർബലപ്പെടുത്തുന്നതും ഗുരുതര യുക്തിരാഹിത്യവും സാംസ്കാരിക അടിച്ചേൽപ്പിക്കലുമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ സംവേദനക്ഷമതയും ധാരണയും വളർത്തുന്ന ഇംഗ്ലീഷ് പേരുകൾക്ക് പകരം ‘മൃദംഗം’, ‘സന്തൂർ’ തുടങ്ങിയ ഹിന്ദി പേരുകൾ ഉപയോഗിക്കുന്നത് അനുചിതമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണ്. എൻസിഇആർടി തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരുകളല്ല, അവ വിദ്യാർത്ഥികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നവയാണ്.
അതുകൊണ്ട് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് തലക്കെട്ടുകളിൽ ഇംഗ്ലീഷ് തന്നെ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം
എൻസിഇആർടി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.