ഇന്ത്യയിലെ ഏറ്റവും ശക്തമായ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ നെടുതൂണാണ് നടരാജൻ ചന്ദ്രശേഖരൻ എന്ന എൻ. ചന്ദ്രശേഖരൻ. എളിയ നിലയിൽ നിന്ന് തുടങ്ങി ടാറ്റ സൺസ് ചെയർമാൻ പദവിയിലെത്തിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. മുകേഷ് അംബാനിയുടെ ഐക്കണിക് വീടായ ആന്റിലിയയ്ക്ക് സമീപമുള്ള ആഡംബര ഡ്യൂപ്ലെക്സിലാണ് അദ്ദേഹം താമസിക്കുന്നത്. ടാറ്റ ഗ്രൂപ്പിനെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയാക്കി മാറ്റിയ അദ്ദേഹത്തിന്റെ നേതൃപാടവത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പാദ്യവും പ്രസക്തമാണ്.

1963ൽ തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് നടരാജൻ ചന്ദ്രശേഖരൻ ജനിച്ചത്. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടിയ അദ്ദേഹം തിരുച്ചിറപ്പള്ളി റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എംസിഎ നേടി. 1987ൽ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ഇന്റേൺ ആയി ചേർന്നതോടെയാണ് ചന്ദ്രശേഖരന്റെ കരിയർ ആരംഭിച്ചത്. 2007 ആയപ്പോഴേക്കും അദ്ദേഹം ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി. 2009ൽ 46ആം വയസ്സിൽ ചന്ദ്രശേഖരൻ ടിസിഎസിന്റെ സിഇഒ ആയി നിയമിതനായി. 2017ൽ, ഇതിഹാസ വ്യവസായി രത്തൻ ടാറ്റയ്ക്ക് ശേഷം അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനായി.
2019ൽ 65 കോടി രൂപയായിരുന്നു ചന്ദ്രശേഖരന്റെ പ്രതിഫലം. 2021-2022 ആയപ്പോഴേക്കും അത് 109 കോടി രൂപയായി ഉയർന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ബിസിനസ് എക്സിക്യൂട്ടീവായി അദ്ദേഹം മാറി. 2024 സാമ്പത്തിക വർഷത്തിൽ, അദ്ദേഹത്തിന്റെ മൊത്തം പ്രതിഫലം 20% വർദ്ധിച്ച് 135.3 കോടി രൂപയായി. ഈ വൻ പ്രതിഫലം അദ്ദേഹത്തിന്റെ ആഢംബര ജീവിതത്തിലും പ്രതിഫലിച്ചു. 2022ൽ, മുംബൈയിൽ അദ്ദേഹം 98 കോടി രൂപയുടെ ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റ് വാങ്ങി. 6,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഡ്യൂപ്ലെക്സ്, മുകേഷ് അംബാനി അടക്കമുള്ള ഉന്നത ബിസിനസ്സുകാരുടെ വസതികൾക്ക് സമീപമാണ്. നിലവിൽ 100 മില്യൺ യുഎസ് ഡോളറാണ് (855 കോടി രൂപ) അദ്ദേഹത്തിന്റെ ആകെ ആസ്തി.
