കടയിലെ ചില്ലുകൂട്ടിലെ നല്ല മൊരിഞ്ഞ പഴംപൊരിയും വടയും. വീട്ടിൽ ഉണ്ടാക്കുമ്പോൾ എത്ര ശ്രമിച്ചാലും കടയിലേതു പോലെ മൊരിഞ്ഞു കിട്ടുന്നില്ല എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ കടയിലെ മൊരിച്ചിൽ പോലെയാണ് മൊരിച്ചെടുക്കുന്നതെങ്കിൽ ജീവിതം തന്നെ പൊരിച്ചിലായിപ്പോകും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കണ്ടിരിക്കുന്നത്. കൊല്ലത്ത് എണ്ണപ്പലഹാരങ്ങൾ വറുക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയതാണ് ചില കടകളിലെയെങ്കിലും എണ്ണപ്പലഹാരങ്ങളുടെ മൊരിച്ചിലിനു പിന്നിലെ വൻ ചതി പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ പേരില്ലാത്ത കടയിൽ നിന്നാണ് നാട്ടുകാർ ‘പ്ലാസ്റ്റിക് പലഹാര’ ങ്ങൾ പിടികൂടിയത്. ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ കടക്കാർ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ കോർപറേഷൻ അധികൃതരെത്തി കട പൂട്ടി സീൽ ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതർ സാംപിളുകൾ ശേഖരിച്ചു മടങ്ങിയിട്ടുമുണ്ട്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇത്തരം എണ്ണപ്പലഹാരങ്ങൾ കാരണമാകുമെന്നു ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.
കണ്ണൂർ സ്വദേശി ടി.കെ. നൗഷിർ എന്നയാളാണ് കട നടത്തിയിരുന്നത്. വറുക്കാൻ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം പ്ലാസ്റ്റിക്, പോളിത്തീൻ കവറുകൾ ഇട്ടു തിളപ്പിക്കുകയാണു ഇവർ ചെയ്തിരുന്നതത്രേ. പ്ലാസ്റ്റിക് ഉരുകി എണ്ണയിൽ ലയിക്കുന്നതോടെ പലഹാരങ്ങൾ നന്നായി മൊരിഞ്ഞും മിനുസ്സമായും പെട്ടെന്നു ചീത്തയാകാതെയും ഇരിക്കും. ചിപ്സ് തയാറാക്കുന്നതിനും ചിലർ ഈ രീതി ഉപയോഗിക്കുന്നതായി നേരത്തെ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. അസം സ്വദേശികളായ 2 തൊഴിലാളികളാണ് കടയിൽ ജോലി ചെയ്തിരുന്നത്.
കൊല്ലത്തെ സംഭവം സംരംഭക ലോകത്തിനു തന്നെ വലിയ പാഠമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ എണ്ണയിൽ വറുത്തവ അടക്കമുള്ള ഭക്ഷണം കഴിക്കുന്നവരുടെ ആരോഗ്യം ക്രമേണ ക്ഷയിപ്പിക്കുന്ന വില്ലനാണ്. ആ വില്ലത്തരത്തിനു കൂട്ടുനിൽക്കാതെ വൃത്തിയുള്ള ഭക്ഷണം വിളമ്പുന്ന സംരംഭകർക്ക് കേരളത്തിൽ സാധ്യത ഏറെയാണ്. വൃത്തിയില്ലാത്ത, ആളെക്കൊല്ലുന്ന ഭക്ഷണം സാമൂഹിക വിപത്താണ്. നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന മികച്ച സംരംഭകർക്ക് ഈ വിപത്തുകളെ വെല്ലാൻ മികച്ച ഭക്ഷണ ഉപാധികളുമായി രംഗത്തെത്താം. അങ്ങനെ സമൂഹത്തിലെ പ്രശ്നങ്ങൾ നല്ല സംരംഭകർക്ക് നിരവധി സാധ്യതകൾ തുറക്കുന്നു. ആരോഗ്യമുള്ള ഭക്ഷണത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ സംരംഭകർ ആരോഗ്യ ഭക്ഷണ രംഗത്തേക്ക് ഇറങ്ങേണ്ടിയിരിക്കുന്നു.
ReplyReply allForwardAdd reaction |