നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾക്ക് തുകൽ പാവകൾ കൊണ്ട് ജീവൻ നൽകിയ കൈകൾ കൊണ്ട് ഭീമവ്വ ദൊഡ്ഡബലപ്പ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. കർണാടകയിൽ നിന്നുള്ള 96 വയസ്സുള്ള തോൽപ്പാവ കലാകാരിയായ ഭീമവ്വ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കർണാടകയിലെ പരമ്പരാഗത തോൽപ്പാവക്കളിയായ ‘തൊഗലു ഗൊംബെയാട്ട’യിലൂടെ നൽകിയ അസാധാരണ സംഭാവനകളെ മാനിച്ചാണ് ഭീമവ്വയെത്തേടി പത്മ പുരസ്കാരം എത്തിയത്.
80 വർഷത്തിലധികമായി തോൽപ്പാവക്കളി രംഗത്തുള്ള ഭീമവ്വ തന്റെ നിഴൽ പാവകളിയിലെ വൈദഗ്ദ്ധ്യം കൊണ്ട് ശ്രദ്ധേയയായ കലാകാരിയാണ്.
തോൽപ്പാവക്കളിക്കു പുറമേ തോൽപ്പാവ നിർമാണത്തിലും വിദഗ്ധയാണ് ഭീമവ്വ. പുരാണങ്ങൾ, സംഗീതം, ചലനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഭീമവ്വയുടെ കരകൗശലവസ്തുക്കൾ വിനോദവും ഇന്ത്യയുടെ നാടോടി വേരുകളുമായി ആഴത്തിലുള്ളതും ആത്മാർത്ഥവുമായ ബന്ധം പ്രദാനം ചെയ്യുന്നു.
കന്നഡയിൽ “തോൽപ്പാവക്കളി” എന്നർത്ഥം വരുന്ന തൊഗാലു ഗൊംബെയാട്ട, കർണാടകയിൽ നിന്നുള്ള പരമ്പരാഗത നിഴൽ പാവകളി കലയാണ്. പുരാണ കഥകളും നാടോടി കഥകളും വിവരിക്കാൻ തുകൽ പാവകളെ ഉപയോഗിക്കുന്ന രീതിയാണ് ഈ നിഴൽ പാവകളിയുടേത്. അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും നിഴൽ പാവകളി പാരമ്പര്യമായ തോളു ബൊമ്മലതയുമായി ആഴത്തിലുള്ള ചരിത്രപരവും സാമുദായികവുമായ ബന്ധങ്ങൾ തൊഗാലു ഗൊംബെയാട്ടയ്ക്കുണ്ട്.
നീണ്ട കലാജീവിത്തതിൽ 20000ത്തിലധികം പാവകളികൾ ഭീമവ്വ അരങ്ങിലെത്തിച്ചു. 18 ഘട്ടങ്ങളായുള്ള മഹാഭാരത കഥയുടെ ബൃഹതാഖ്യാനമാണ് ഇതിൽ പ്രധാനം. ഇന്ത്യയ്ക്കു പുറമേ യുഎസ്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലടക്കം നിരവധി പ്രകടനങ്ങളിലൂടെ ഭീമവ്വ കാണികളെ അതിശയിപ്പിച്ചു. തുകൽപ്പാവ കലയുടെ പ്രാധാന്യം കുറഞ്ഞ ഘട്ടത്തിൽ പുതുതലമുറയെ പരിശീലിപ്പിച്ച് കലയെ നിലനിർത്തുന്നതിലും ഭീമവ്വ ശ്രദ്ധാലുവാണ്. പത്മശ്രീക്ക് പുറമേ ടെഹ്റാൻ പപ്പറ്റ് ഫെസ്റ്റിവൽ അവാർഡ്, സംഗീത നാടക അക്കാഡമി പുരസ്കാരം, രാജ്യോത്സവ അവാർഡ്, ജനപഥ ശ്രീ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും തേടിയെത്തിയ ഭീമവ്വ അറിയപ്പെടുന്നത് ‘പാവകളിയുടെ മുത്തശ്ശി’ എന്നാണ്.
96-year-old Bheemava Dodabalappa from Karnataka receives Padma Shri for her lifelong contribution to Togalu Gombeyatta, India’s traditional shadow puppetry.