പാകിസ്ഥാൻ സാമ്പത്തികമായി തകർന്നു തരിപ്പണമായ രാജ്യമാണ്, പക്ഷേ അവരുടെ സൈന്യം അങ്ങനെയല്ല. സാമ്പത്തിക തകർച്ചയിലും പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവ ശേഖരിക്കുന്നത് തുടരുന്നു. 7 ബില്യൺ ഡോളറിലധികമാണ് ഈ വർഷം മാത്രം പ്രതിരോധത്തിനായി പാകിസ്ഥാൻ നീക്കിവെച്ചത്. റൊട്ടി വാങ്ങാനുള്ള ചിലവിനു പോലും ഐഎംഎഫിന്റെ കനിവു കാത്തുനിൽക്കുന്ന രാജ്യത്തിന് ആയുധം വാങ്ങിക്കൂട്ടാൻ എങ്ങനെ ലഭിക്കുന്നു ഇത്രയും പണം?
പാകിസ്ഥാന്റെ മുഖ്യ ആയുധ വ്യാപാരിയും ബാങ്കറും ഒരു രാജ്യം തന്നെയാണ്-ചൈന. പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 80% ത്തിലധികവും ചൈനയാണ് നൽകുന്നത്. ആയുധങ്ങൾക്കൊപ്പം സൈനിക ചിലവുകൾക്ക് അടക്കമുള്ള പണവും ചൈന നൽകുന്നു. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകൾ, നീണ്ട ഗ്രേസ് പിരീഡുകൾ എന്നിവയുള്ള ക്രെഡിറ്റിലാണ് ഈ പണം നൽകുന്നത്. പാകിസ്ഥാന് ആയുധത്തിനായി പണമേ ആവശ്യമില്ല; സുഹൃത്തെന്ന് അവർ കരുതുന്നവരെ മാത്രമേ ആവശ്യമുള്ളൂ.

കൃഷിഭൂമി, സിമൻറ് ഫാക്ടറികൾ മുതൽ നിക്ഷേപ കൗൺസിലുകളും ഭവന പദ്ധതികളും വരെ നടത്തുന്ന വാണിജ്യ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന സൈന്യം കൂടി ഇതിനോടൊപ്പം ചേരുന്നു. സിവിലിയൻ ഗവൺമെന്റിന്റെ തകർച്ചയോടെ ബജറ്റിൽ നിന്ന് സ്വതന്ത്രമായി സമ്പാദിക്കുകയും ചിലവഴിക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്ന സൈന്യമാണ് പാകിസ്ഥാന്റേത്. 1948 മുതൽ, അമേരിക്ക മാത്രം പാകിസ്ഥാന് 40 ബില്യൺ ഡോളർ സാമ്പത്തിക, സൈനിക സഹായം നൽകിയിട്ടുണ്ട്. കാനഡ, ബ്രിട്ടൻ, യൂറോപ്പ് എന്നിവ കൂടി ചേർത്താൽ, ഈ കണക്ക് 55 ബില്യൺ ഡോളർ കവിയും. മറ്റ് രാജ്യങ്ങൾ സാമ്പത്തിക സഹായം ജനപുരോഗതിക്കായി നീക്കിവെയ്ക്കുമ്പോൾ പാകിസ്ഥാൻ വിദേശ സഹായം ഉപയോഗിച്ച് സൈനിക ആധിപത്യം വളർത്തുകയാണ് ചെയ്യുന്നത്, അഥവാ അതുമാത്രമാണ് ചെയ്യുന്നത്.
2025 മെയ് 9ന് ഐഎംഎഫ് പാകിസ്ഥാന് 2.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ചു – എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (EFF) പ്രകാരം 1 ബില്യൺ ഡോളറും റെസിലിയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി ഫെസിലിറ്റി (RSF) പ്രകാരം 1.4 ബില്യൺ ഡോളറുമാണ് ഐഎംഎഫ് പാകിസ്ഥാന് നൽകിയത്. 37 മാസത്തെ 7 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായ ഇഎഫ്എഫ് സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ എന്ന പേരിലാണ് നൽകിയത്. കാലാവസ്ഥാ പ്രതിരോധത്തിനായാണ് ആർഎസ്എഫ് നൽകിയത്. എന്നാൽ ബജറ്റ് മതിലുകൾ ദുർബലമായ രാജ്യത്ത് ഐഎംഎഫ് ഡോളറുകൾ പോലും പ്രതിരോധത്തിനുള്ള പരോക്ഷ സബ്സിഡിയായി മാറുകയായിരുന്നു.
Explore how Pakistan continues to prioritize military spending and arms procurement, largely funded by international aid and Chinese credit, despite economic instability and reliance on IMF bailouts.