അത്യാധുനിക യുദ്ധവിമാനങ്ങൾ നിർമിക്കാൻ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകി കേന്ദ്ര ഗവൺമെന്റ്. ഇന്ത്യയുടെ തദ്ദേശീയ ഫിഫ്ത്ത് ജെനറേഷൻ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ (AMCA) പുതിയ എക്സിക്യൂഷൻ മോഡലിനാണ് പ്രതിരോധ മന്ത്രാലയം ഇത്തരമൊരു അംഗീകാരം നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനൊപ്പം (HAL) സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിന് ഇതോടെ വഴിതുറക്കുകയാണ്.
എഎംസിഎ പ്രോഗ്രാമിലെ സുപ്രധാന പുരോഗതിയായായാണ് നീക്കം വിലയിരുത്തപ്പെടുന്നത്. ഇതോടെ എഎംസിഎ പ്രോഗ്രാമിൽ മത്സരാധിഷ്ഠിത ബിഡ്ഡിംഗ് ആരംഭിക്കും. ഇന്ത്യയുടെ യുദ്ധവിമാന നിർമ്മാണത്തിൽ വളരെക്കാലമായി പ്രധാന പങ്കാളിയായ എച്ച്എഎല്ലിന് ഇനിമുതൽ സ്വതന്ത്രമായോ സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയോ ലേലം വിളിക്കാനാകും. ഇന്ത്യൻ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ സ്വകാര്യ കമ്പനികൾക്ക് സ്വതന്ത്രമായി കൺസോർഷ്യം എന്ന നിലയിലോ വിദേശ ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുമായി (OEM) സഹകരിച്ചോ ലേലം വിളിക്കാം.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകിയ തീരുമാനം ഇന്ത്യയുടെ എയ്റോസ്പേസ് വ്യവസായത്തിന്റെ വിശാല ശേഷി പ്രയോജനപ്പെടുത്തി എഎംസിഎയുടെ പ്രോട്ടോടൈപ്പ് വികസനവും അന്തിമ ഉൽപാദനവും വേഗത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. യുദ്ധവിമാനങ്ങളുടെ ഉത്പാദനം എച്ച്എഎല്ലിന്റെ മാത്രം ഉടമസ്ഥതയിലായിരിക്കുക എന്ന രാജ്യത്തിന്റെ ദീർഘകാല നയത്തിൽ നിന്നുള്ള മാറ്റമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഫോർത്ത് ജെൻ തേജസ് മാർക്ക് -1 എ ജെറ്റുകളുടെ നിർമ്മാണത്തിലെ വലിയ കാലതാമസത്തിന് എച്ച്എഎൽ വിമർശനം നേരിടുമ്പോഴാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്.
ഒന്നോ അതിലധികമോ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് എഎംസിഎ പദ്ധതിക്കായി ലേലം വിളിക്കുമെന്ന് പ്രതിരോധ മന്ത്രാലയഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ 180 തേജസ് മാർക്ക്-1എ ജെറ്റുകൾ നിർമ്മിക്കാൻ നിലവിൽ പദ്ധതിയുണ്ട്. ഇതിനുപുറമെ മറ്റ് നിരവധി വിമാന, ഹെലികോപ്റ്റർ പദ്ധതികളും നിലവിലുണ്ട്. പദ്ധതിയുടെ വികസന ഘട്ടത്തിൽ വ്യവസായ പങ്കാളിത്തത്തിനായി ഡിആർഡിഒയ്ക്ക് കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (ADA) ഉടൻ തന്നെ താൽപ്പര്യപത്രം (EOI) പുറപ്പെടുവിക്കും.
India has opened its indigenous fifth-generation AMCA stealth fighter project to private companies, allowing them to bid alongside HAL. This strategic shift aims to accelerate development and induction of the 25-tonne jet, crucial amid regional tensions and IAF squadron shortages.