വൈഡ്-ബോഡി വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ടർക്കിഷ് കമ്പനിയെ ആശ്രയിക്കുന്നത് നിർത്താൻ എയർ ഇന്ത്യ. അറ്റകുറ്റപ്പണികൾക്ക് ടർക്കിഷ് എയർലൈൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടർക്കിഷ് ടെക്നിക്ക് എന്ന കമ്പനിയെ ആശ്രയിക്കാതെ മറ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സൗകര്യങ്ങളിലേക്ക് തിരിച്ചുവിടാനുമുള്ള പദ്ധതികളാണ് സിഇഒ കാംബെൽ വിൽസൺ പ്രഖ്യാപിച്ചിരിക്കുന്നത്. തുർക്കിയുമായി ബന്ധപ്പെട്ട സമീപകാല നയതന്ത്ര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

നിലവിൽ എയർ ഇന്ത്യ ബി777, ബി787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികളാണ് ടർക്കിഷ് ടെക്നിക് നടത്തുന്നത്. ഇന്ത്യയിൽ തന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സമയമെടുക്കുമെന്നും തത്കാലം അറ്റകുറ്റപ്പണികൾക്കായി വിമാനങ്ങൾ മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തിരിച്ചുവിടുമെന്നും കാംബെൽ അറിയിച്ചു.
നേരത്തെ പഹൽഗാം ഭീകരാക്രണത്തിലും ഇന്ത്യ നൽകിയ തിരിച്ചടിയിലും തുർക്കി പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തി തുർക്കി കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ ഇന്ത്യയിലെ സെക്യൂരിറ്റി ക്ലിയറൻസ് ലൈസൻസ് റദ്ദാക്കിയിരുന്നു.