രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനത്ത് ആഗോള ടയർ കമ്പനിയും ഇന്ത്യൻ ടയർ ടൈക്കൂണുമായ എംആർഎഫ് (MRF). എൻബിഎഫ്‌സി കമ്പനിയായ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെയാണ് (Elcid Investments) ഓഹരിവിലയിൽ എംആർഎഫ് പിന്നിലാക്കിയത്. ഏതാണ്ട് ഏഴു മാസങ്ങൾക്കു ശേഷമാണ് എംആർഎഫ് സ്ഥാനം തിരിച്ചുപിടിച്ചിരിക്കുന്നത്.

ജൂൺ 3ലെ കണക്ക് പ്രകാരം എംആർഎഫിന്റെ ഓഹരി വില 1,38,539 രൂപയാണ്. മാർച്ചിൽ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,02,124 രൂപയിൽ നിന്നും വൻ തിരിച്ചുവരവാണ് എംആർഎഫ് നടത്തിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽസിഡ് ഇൻവെസ്റ്റ്‌മെന്റിന്റെ ക്ലോസിംഗ് വില 1,29,899 രൂപയായി. കഴിഞ്ഞ ആറ് മാസത്തിനിടെ എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ മോശം പ്രകടനമാണ് എംആർഎഫിന് തുണയായത്. 2024 ഒക്ടോബർ 29 നാണ് എൽസിഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരി എന്ന പദവി നേടിയത്. അന്ന് ഒറ്റ വ്യാപാര സെഷനിൽ 66,92,535 ശതമാനം ഉയർന്ന എൽസിഡിന്റെ ഓഹരി വില 2,36,250 രൂപയായിരുന്നു.
ഔട്ട്സ്റ്റാൻഡിങ് ഷെയറുകളാണ് എംആർഎഫിന്റെ ഉയർന്ന ഓഹരി വിലയ്ക്ക് കാരണം. ശക്തമായ വരുമാനവും സ്ഥിരതയുള്ള ബിസിനസ്സ് പ്രകടനവും എംആർഎഫിന് തുണയായി. ഇതോടൊപ്പം മികച്ച പാദഫലങ്ങളും എംആർഎഫിന് പിന്തുണ നൽകി. 2025 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 498 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 380 കോടി രൂപയായിരുന്നു. വരുമാനവും 12% വർദ്ധിച്ച് 6944 കോടി രൂപയായി.
ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാതാക്കളായ എംആർഎഫ് ആഗോളതലത്തിലും മുൻനിരയിലാണ്. പാസഞ്ചർ കാറുകൾ, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ, കാർഷിക വാഹനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ കമ്പനി ടയറുകൾ നിർമിക്കുന്നു. കൺവെയർ ബെൽറ്റുകൾ, പെയിന്റുകൾ, സ്പോർട്സ് ഉൽപ്പന്നങ്ങൾ എന്നിവയിലേക്കും എംആർഎഫ് പ്രവർത്തനം വൈവിധ്യവൽക്കരിച്ചു.
MRF has reclaimed its position as India’s most expensive stock, surpassing Elcid Investments. Learn about its share price, performance, and reasons for the surge.