സമീപകാലത്ത് യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, ഇന്ത്യൻ യുവാക്കൾ വൻ തോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തിവരികയാണ്. ദുബായ് ശോഭ റിയാൽറ്റിയുടെ (Sobha Realty) ആഢംബര വീടുകൾ വാങ്ങുന്നവരിൽ 17% പേരും ഇന്ത്യൻ ബന്ധമുള്ളവരാണ്. ഇവരിൽ കൂടുതൽ പേരും യുവാക്കളാണ് എന്ന സവിശേഷതയുമുണ്ട്.

ഇന്ത്യൻ പൗരന്മാർക്കു പുറമേ യുകെ, യൂറോപ്യൻ യൂണിയൻ പ്രവാസികളും ദുബായിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ വീടുകൾ വാങ്ങുന്നത് വർധിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിഗത ഉപയോഗത്തിനു പുറമേ വേഗത്തിലുള്ള മൂലധന വളർച്ച, ഉയർന്ന വാടക വരുമാനം തുടങ്ങിയവയാണ് ഈ രംഗത്തെ ആകർഷകമാക്കുന്നത്.
ഇന്ത്യൻ പ്രവാസികളാണ് തങ്ങളുടെ ഉപഭോക്തൃ അടിത്തറയെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ശോഭ റിയാൽറ്റിയിൽ നിന്നും വീടുകൾ വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ 5% വളർച്ചയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശോഭ ഗ്രൂപ്പിന്റെ ദുബായ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ ശോഭ റിയാൽറ്റി, എമാർ, ഡമാക് എന്നിവയ്ക്കൊപ്പം നഗരത്തിലെ ഏറ്റവും വലിയ മൂന്ന് റിയൽ എസ്റ്റേറ്റ് ഭീമൻമാരിൽ ഒന്നാണ്. 2024ൽ യുഎഇയിൽ ഏകദേശം 8894 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതിൽ 96% അപ്പാർട്ടുമെന്റുകളും ബാക്കിയുള്ളവ വില്ലകളുമാണ്-രവി മേനോൻ പറഞ്ഞു. 2025ൽ ശോഭ റിയാൽറ്റി 30 ബില്യൺ ദിർഹത്തിന്റെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്നും യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള വിപുലീകരണവും പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.