രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയെ മറികടക്കുന്ന തരത്തിലാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദശകത്തിൽ റോഡുകളിലും ഹൈവേകളിലും മോഡി സർക്കാർ നടത്തിയ വർദ്ധിച്ച നിക്ഷേപ പദ്ധതികൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി നിതിൻ ഗഡ്കരി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകളെ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ചതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ യുഎസ് അടിസ്ഥാന സൗകര്യങ്ങളേക്കാൾ മികച്ചതാണെന്ന് തന്നെ സന്ദർശിച്ച ചില അമേരിക്കൻ സന്ദർശകർ സമ്മതിച്ചതായി മന്ത്രി പറഞ്ഞു. നിലവിലുള്ള പദ്ധതികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. സർക്കാർ വികസിപ്പിച്ച മെച്ചപ്പെട്ട റോഡ് ശൃംഖല ഇന്ത്യയിലെ ലോജിസ്റ്റിക്സ് ചിലവുകൾ കുറച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി കയറ്റുമതി വർദ്ധിച്ചു. കാർഷിക മേഖല, ഉൽപ്പാദനം, സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ളവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും-മന്ത്രി പറഞ്ഞു.
25 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ, 3000 കിലോമീറ്റർ തുറമുഖ കണക്റ്റിവിറ്റി ഹൈവേ, ഒരു ലക്ഷം കോടി രൂപയുടെ റിലീജ്യസ് ടൂറിസം സർക്യൂട്ട് റോഡുകൾ എന്നിവയുൾപ്പെടെ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളും മന്ത്രി വിശദീകരിച്ചു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. 146000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ദേശീയ പാതകൾ രാജ്യ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു.
Union Minister Nitin Gadkari predicts India’s road infrastructure will match the US in two years, citing significant government investment and major ongoing projects that have already cut logistics costs to 9%.