അഹമ്മദാബാദ് വിമാനദുരന്തം രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടണിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗ് എയർലൈനർ വിമാനത്തിൽ 242 പേരാണ് ഉണ്ടായിരുന്നത്. 230 യാത്രക്കാരും 12 ജീനക്കാരും അടക്കമാണിത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം മേഘാനി നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് നിലംപതിക്കുകയായിരുന്നു. ഇതോടെ ലോകത്ത് അടുത്തിടെ സംഭവിച്ച പ്രധാന വിമാനാപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാർത്തയിൽ നിറയുകയാണ്.
ഈ വർഷം രണ്ട് പ്രധാന വിമാനാപകടങ്ങളാണ് ലോകത്തെ കണ്ണീരിലാഴ്ത്തിയത്. 2025 മാർച്ച് 17ന് ഹോണ്ടുറാസിലെ റോട്ടനിൽ നിന്ന് പറന്നുയർന്ന ലാൻസ എയർലൈൻസ് വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. അപകടം നടക്കുമ്പോൾ ആകെ 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 2025 ജനുവരി 29ന്, 60 യാത്രക്കാരും നാല് ജീവനക്കാരുമായി സഞ്ചരിച്ച അമേരിക്കൻ എയർലൈൻസ് റീജിയണൽ ജെറ്റ് യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 60 ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
2024ൽ മൂന്ന് പ്രധാന വിമാനാപകടങ്ങളാണ് സംഭവിച്ചത്. 2024 ഡിസംബർ 29ന്, ദക്ഷിണ കൊറിയയിൽ സംഭവിച്ച വിമാന ദുരന്തത്തിൽ 179 പേരാണ് മരിച്ചത്. മുവാൻ വിമാനത്താവളത്തിൽ വിമാനം ബെല്ലി-ലാൻഡ് ചെയ്ത് റൺവേയിൽ നിന്ന് തെന്നിമാറിയായിരുന്നു അപകടം. 2024 ഡിസംബർ 25ന്, ബാക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്കുള്ള അസർബൈജാൻ എയർലൈൻസിന്റെ 4K-AZ65 വിമാനം സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് തകർന്നുവീണു. അപകടത്തിൽ 38 പേരാണ് മരിച്ചത്. 2024 ഓഗസ്റ്റ് 9ന് ബ്രസീലിലെ സാവോ പോളോയിൽ വോപാസ് ഫ്ലൈറ്റ് 2283 തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 62 യാത്രക്കാരും മരിച്ചു.
2020 ഓഗസ്റ്റ് 8ന്, കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ബോയിംഗ് 737 വിമാനം തകർന്നുവീണതാണ് കേരളം ഇതുവരെ സാക്ഷിയായ പ്രധാന വിമാനദുരന്തം. വിമാനം ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറി വേർപിരിഞ്ഞുണ്ടായ അപകടത്തിൽ 21 പേരാണ് മരിച്ചത്. കോവിഡ് 19 സമയത്ത് ദുബായിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനിടെയായിരുന്നു വിമാനദുരന്തം. 2010 മെയ് 22ന് മംഗലാപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുവീണ് 158 പേർ മരിച്ചതും ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു. വിമാനം ടേബിൾടോപ്പ് റൺവേയിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ചായിരുന്നു അപകടം.
An Air India flight carrying 242 passengers crashed near Ahmedabad, Gujarat, shortly after takeoff, causing panic and leading to immediate rescue operations and airport suspension.