മുംബൈയിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ വാർത്ത അടുത്തിടെ വൈറലായിരുന്നു. ഓട്ടോ ഓടിക്കാതെ ‘ലോക്കർ സർവീസ്’ നടത്തിയാണ് ഓട്ടോറിക്ഷ ഡ്രൈവർ പണം സമ്പാദിച്ചതും ശ്രദ്ധ നേടിയതും. ഇപ്പോൾ ഓട്ടോ ഡ്രൈവറുടെ ലോക്കൽ സർവീസിന് പൂട്ടിട്ടിരിക്കുകയാണ് പൊലീസ്. വൈറലായത് വിനയായി എന്ന അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർ.

മുംബൈയിലെ യുഎസ് കോൺസുലേറ്റിന് സമീപമാണ് ഓട്ടോ ഡ്രൈവർ ലോക്കർ സർവീസ് നടത്തിയിരുന്നത്. വിസാ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ദിവസവും വലിയ ബാഗുകളും മറ്റുമായി ദൂരസ്ഥലങ്ങളിൽ നിന്നും യുഎസ് കോൺസുലേറ്റിൽ എത്തുന്നത്. കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ കോൺസുലേറ്റിന് അകത്തേക്ക് ബാഗുകൾ കൊണ്ടുപോകാനാകില്ല. പുറത്ത് ബാഗുകൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനങ്ങളും ഇല്ല. ഈ സാഹചര്യത്തെ ബുദ്ധിപൂർവം ഉപയോഗിച്ച ഓട്ടോ ഡ്രൈവർ ബാഗുകൾ സൂക്ഷിക്കുന്ന ലോക്കർ സംവിധാനമായി ഓട്ടോ മാറ്റി. 1000 രൂപ ഇതിനായി ഈടാക്കിയിരുന്നു.
വെന്യൂ മോങ്ക് കോ ഫൗണ്ടർ രാഹുൽ രൂപാണിയുടെ ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം പുറംലോകം അറിഞ്ഞത്. ഇതിലൂടെ ഓട്ടോ ഡ്രൈവർ മാസം എട്ടു ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായി രാഹുൽ പോസ്റ്റിൽ പറഞ്ഞു. പിന്നാലെ ഹർഷ് ഗോയങ്ക അടക്കമുള്ള പ്രമുഖ സംരംഭകരും ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ച് രംഗത്തെത്തി. നെറ്റിസൺസും ഓട്ടോ ഡ്രൈവറുടെ ബിസിനസ് ബുദ്ധിയെ അഭിനന്ദിച്ചു.
എന്നാൽ ഇപ്പോൾ പൊലീസ് ഇടപെട്ട് ഓട്ടോ ഡ്രൈവറുടെ ലോക്കർ സർവീസ് സേവനം നിർത്തിവെച്ചിരിക്കുകയാണ്. സംഭവം വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. സമാന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ച് പണമുണ്ടാക്കുന്ന 12 പേരെയും പൊലീസ് കണ്ടെത്തിയതായാണ് വിവരം. യാത്രക്കാരെ കൊണ്ടുപോകാൻ മാത്രമേ ഓട്ടോ ഡ്രൈവർമാക്ക് ലൈസൻസ് ഉള്ളൂവെന്നും ബാഗുകൾ സൂക്ഷിക്കുന്നത് അനധികൃതമായാണെന്നും പൊലീസ് വിശദീകരിച്ചു. മോഷണം നടന്നാൽ അത് വലിയ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കണക്കിലെടുത്താണ് നടപടി.
അതേസമയം, വൈറലായത് ഓട്ടോ ഡ്രൈവർക്ക് വിനയായെന്നും നല്ല ഉദ്ദേശ്യത്തോടെ വാർത്ത ഷെയർ ചെയ്തത് അദ്ദേഹത്തിന് പാരയായെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
A Mumbai autorickshaw driver, who gained online fame for offering an unofficial locker service near the US Consulate, is now in trouble with the police. The service, praised as ‘jugaad,’ was deemed illegal due to security concerns and a lack of proper licensing.