അറബിക്കടലിൽ തീപ്പിടിച്ച ‘വാൻ ഹായ് 503’ (Wan Hai 503 Ship) ചരക്കു കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യയ്ക്ക് നന്ദിപറഞ്ഞ് ചൈന. ചൈനീസ് അംബാസഡർ യു ജിംഗ് ആണ് ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചത്. 14 ചൈനീസ് പൗരൻമാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

കണ്ണൂർ അഴീക്കലിന് സമീപമാണ് സിംഗപ്പൂർ കപ്പൽ വാൻ ഹായ് 503ന് തീപ്പിടിച്ചത്. അഴീക്കലിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേരും ചൈനക്കാരാണ്. സമയബന്ധിതമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും നന്ദി പറയുന്നതായി ജിംഗ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
അതേസമയം, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യൻ നാവികസേന ഐഎൻഎസ് ഗരുഡയിൽ നിന്ന് ഡോർണിയർ വിമാനം വിന്യസിച്ചതായി കൊച്ചി ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കും വിലയിരുത്തൽ പ്രവർത്തനങ്ങൾക്കുമായാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് മറ്റ് ഉപകരണങ്ങൾക്കൊപ്പം സിജി ഡോർണിയർ വിമാനവും വിന്യസിച്ചത്.
സച്ചേത്, അർൺവേഷ്, സമുദ്ര പ്രഹരി, അഭിനവ്, രാജ്ദൂത് എന്നീ അഞ്ച് കോസ്റ്റ് ഗാർഡ് കപ്പലുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സി 144 വിമാനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. നേരത്തെ, 270 മീറ്റർ നീളവും 12.5 മീറ്റർ ഡ്രാഫ്റ്റും ഉള്ള സിംഗപ്പൂർ പതാകയേന്തിയ കണ്ടെയ്നർ കപ്പലിന്റെ മധ്യഭാഗത്ത് തീ പടരുന്നതിന്റെ ദൃശ്യങ്ങൾ സമുദ്ര സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ഒരു മാസത്തിനിടെ കേരള തീരത്ത് ചരക്ക് കപ്പലുകൾ ഉൾപ്പെട്ടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 24ന് എംഎസ്‌സി എൽഎസ്എ-3 ചരക്കുകപ്പൽ തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടിരുന്നു.
China expresses gratitude to India for the swift rescue of crew members, including 14 Chinese nationals, from the burning container ship MV Wan Hai 503 off the Kerala coast.