കൊച്ചി തീരത്ത് എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയുണ്ടായ അപകടത്തിൽ ഷിപ്പിംഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയ ഷിപ്പിംഗ് മന്ത്രാലയം കപ്പലുടമകളായ എംഎസ്സി കമ്പനിക്ക് നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളിൽ എണ്ണ വേർതിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും ആഘാതത്തിലാക്കിയാണ് എംഎസ്സി എൽസ കപ്പൽ മുങ്ങിയത്. അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കമ്പനി ഗുരുതര വീഴ്ച വരുത്തി. ഇതുസംബന്ധിച്ച് തുടക്കത്തിലുണ്ടായ കാലതാമസം വലിയ തിരിച്ചടിയായി. കപ്പലിലെ അവശിഷ്ടങ്ങൾ തീരപ്രദേശത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചതായും ഷിപ്പിംഗ് മന്ത്രാലയം ചൂണ്ടിക്കാട്ടി. എണ്ണ ചോർച്ച പരിഹരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ചോർച്ച പരിഹരിക്കാനുള്ള നടപടി ആരംഭിക്കണം. ഈ പരിഹാര നടപടി ആരംഭിച്ചില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
മുൻകൂർ മുന്നറിയിപ്പുകളും നിരവധി ഏകോപന യോഗങ്ങളും ഉണ്ടായിട്ടും കപ്പൽ ഉടമകളും അവർ നിയമിച്ച സാൽവോർമാരായ ടി ആൻഡി ടി സാൽവേജും നിർണായക സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടു. എംഎസ്സി ഷിപ്പ് മാനേജ്മെന്റ് ലിമിറ്റഡിനെയും ടി ആൻഡ് ടി സാൽവേജിനെയും സർക്കാർ അന്തിമ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ എണ്ണ ഖനനം ആരംഭിച്ചില്ലെങ്കിൽ 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ട്, 1986 ലെ പരിസ്ഥിതി (സംരക്ഷണ) ആക്ട്, 2023 ലെ ഭാരതീയ ന്യായ സംഹിത, 2005 ലെ ദുരന്തനിവാരണ ആക്ട് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നിയമങ്ങൾ പ്രകാരം സർക്കാർ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കും.
നിലവിൽ 51 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന കപ്പലിൽ നിന്നും എണ്ണ വീണ്ടെടുക്കുന്നതിനായി സാച്ചുറേഷൻ ഡൈവിംഗ് ആവശ്യമാണ്. എന്നാൽ ഇതുവരെ പരിമിതമായ എയർ ഡൈവിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ. ടാങ്കുകളിൽ കുടുങ്ങിയ എണ്ണ സുരക്ഷിതമായും പൂർണ്ണമായും വേർതിരിച്ചെടുക്കുന്നതിന് ഇത് പര്യാപ്തമല്ല. ജൂൺ 5ന് ആരംഭിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന എണ്ണ വേർതിരിച്ചെടുക്കൽ ഇതുവരെ ആരംഭിച്ചിട്ടില്ല. മറ്റൊരു നിർണായക ഘട്ടമായ വെന്റ് ക്യാപ്പിംഗും അപൂർണ്ണമായി തുടരുകയാണ്.
The Director General of Shipping issues a 48-hour ultimatum to MSC Ship Management for immediate oil recovery from the sunken MSC Elsa 3, threatening legal action under multiple Indian laws for negligence and environmental risks.