മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഒരിക്കൽ തുറന്ന സ്ഥാപനം പിന്നീട് പൂട്ടുന്നത് അപൂർവമായി സംഭവിക്കാറുള്ള സംഗതിയാണ്. എന്നാൽ അത്തരം ഒരു അപൂർവതയാണ് ലുലു ഗ്രൂപ്പിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതും ഒരു രാജ്യത്തെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളും പൂട്ടാനുള്ള തീരുമാനമാണ് കമ്പനിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.

മലേഷ്യയിലെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളുമാണ് ലുലു ഗ്രൂപ്പ് അടച്ചുപൂട്ടിയിരിക്കുന്നത്. മതിയായ പ്രകടനം കാഴ്ചവെയ്ക്കാത്തതിനാലാണ് തീരുമാനം. റീട്ടെയിൽ വിഭാഗം അടച്ചെങ്കിലും മൊത്തവിതരണം നിർത്തലാക്കിയിട്ടില്ലെന്ന് ലുലു പ്രതിനിധി പറഞ്ഞു. 2016 മുതലാണ് ലുലു ഗ്രൂപ്പ് മലേഷ്യയിൽ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് വർഷത്തേക്ക് 3 മില്യൺ ഡോളറായിരുന്നു ലുലുവിന്റെ മലേഷ്യൻ നിക്ഷേപം. രാജ്യത്താകെ 10 സ്റ്റോറുകൾ ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ലുലുവിന് 6 സ്റ്റോറുകൾ മാത്രമേ തുറക്കാൻ സാധിച്ചിരുന്നുള്ളൂ. ഇവയാണ് ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചത്. 2022ൽ ലുലു മലേഷ്യയിൽ ഒടുവിലായി ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് അടക്കം പൂട്ടിയിരിക്കുകയാണ്.
ഔട്ട്ലെറ്റുകളുടെ ലൊക്കേഷനുകൾ തിരഞ്ഞെടുത്തതിലെ പാളിച്ചകളാണ് മലേഷ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ മോശം പ്രകടനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരക്കേറിയ മാളുകളിലും പ്രദേശങ്ങളിലും ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് പകരം ആളുകൾ വരാൻ മടിക്കുന്ന ഇടങ്ങളിൽ പ്രവർത്തനം ആരംഭിച്ചത് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്. ലുലുവിന്റെ ഇൻഡോനേഷ്യയിലെ പ്രവർത്തനങ്ങളും സമാനമായ പ്രതിസന്ധികൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്.
യുഎഇ ആസ്ഥാനമായുള്ള ബഹുരാഷ്ട്രക്കമ്പനിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കൊച്ചി കേന്ദ്രമാക്കിയാണ് ഇന്ത്യൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കേരളത്തിൽ ചെറുനഗരങ്ങളിൽ അടക്കം ലുലു ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ലുലുവിന് വമ്പൻ മാളുകൾ ഉണ്ട്.
Lulu Group has ceased all hypermarket operations in Malaysia due to consistent underperformance, citing poor store locations as a key factor. This follows a similar exit from Indonesia, though its wholesale operations continue.