260ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ടാറ്റാ ഗ്രൂപ്പിനു കീഴിലെ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനു പിന്നാലെ ദു:ഖം രേഖപ്പെടുത്തി സഹപ്രവർത്തകർക്ക് കത്തെഴുതിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനം എന്നാണ് ജീവനക്കാർക്ക് എഴുതിയ കത്തിൽ ദുരന്തത്തെക്കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്.

വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാവുന്നതിലും അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വാക്കുകൾ ആശ്വാസമാകില്ല. എന്നാൽ തന്റെ വാക്കുകൾക്കൊപ്പം ചിന്തകളും ദുരന്തത്തിൽ വേർപ്പെട്ടവരുടെയും കുടംബാംഗങ്ങളുടെയും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ബുദ്ധിമുട്ടുള്ള നിമിഷമാണ് ഇതെന്നും വിശദീകരണത്തിന് അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റാ ഗ്രൂപ്പ് മാത്രമല്ല രാജ്യം തന്നെ ദുരന്തത്തിന്റെ ഞെട്ടലിലും ദു:ഖത്തിലുമാണ്. ഒരേസമയം ഇത്രയും മരണം എന്നത് ഒരിക്കലും നികത്താനാകാത്തതാണ്. വാക്കുകൾ ആശ്വാസമാകാത്ത ഈ ഘട്ടത്തിൽ ചിന്തകൾ കൊണ്ട് അപകടത്തിൽ മരണപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കാം. അവർക്കൊപ്പം നമ്മൾ ഉണ്ടാകും-അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ചുള്ള വിശദ അന്വേഷണത്തെപ്പറ്റിയും ചന്ദ്രശേഖരൻ കത്തിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ വിദഗ്ധ സംഘങ്ങൾക്കു പുറമേ യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘങ്ങളും അഹമ്മദാബാദിലെത്തി. അപകടത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ സുതാര്യത പുലർത്തും. ഈ അന്വേഷണത്തിന് പ്രഥമപരിഗണന നൽകുന്നതായും ഉത്തരവാദിത്വം ഗൗരവമായി എടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.