ലുലുവിലെ ഒരു റീട്ടെയിൽ ബ്രാൻഡഡ് ഷോപ്പിൽ നിന്ന് 2000 രൂപയുടെ ഒരു ഡ്രസ് വാങ്ങി. ജിഎസ്ടി ഉൾപ്പെടെ 2360 രൂപ, അത് ഗൂഗിൾ പേ വഴി കൊടുക്കുമ്പോ, പേമെന്റിന്റെ ഒരു ടോൺ ഉണ്ടല്ലോ, അത് കേട്ടു. ആ നിമിഷം ജമ്മുവിൽ യാത്രയ്ക്ക് പോയ ഇളയ സഹോദരൻ വാട്ട്സ് ആപ്പിൽ ഒരു പിക്ചർ അയച്ചു! ജമ്മുവിലെ സോജില ടണലിന്റെ! ജമ്മുവിനേയും ലഡാക്കിലെ കാർഗിലിനേയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ അഭിമാനമായ , ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില ടണൽ. ജമ്മുകശ്മീരികളുടെ ഏറെ നാളായുള്ള നരകയാത്രയ്ക്ക് അവസാനം കുറിച്ച സോജില ടണൽ. എന്റെ ചിന്ത പക്ഷെ അപ്പോൾ അതായിരുന്നില്ല, തൊട്ടുമുമ്പ് ഗൂഗിൾ പേ വഴി ഞാൻ കൊടുത്ത ഡ്രസിന്റെ വിലയുണ്ടല്ലോ, അതിലെ ആ ജിഎസ്ടി ഇല്ലേ, 360 രൂപ, ഈ ടണിലേക്കുകൂടിയുള്ള എന്റെ സംഭാവനയാണ്, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലെ എന്റെ അഭിമാനാർഹമായ സംഭാവന! ഹിമാലയത്തെ തുരന്ന് രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ചിലവിലേക്ക് ഒരു ജിഎസ്ടി ചേർത്ത് വെച്ച എളിയ പണം.

ഇന്ത്യയുടെ നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഒക്കെ, ഡ്രൈവർമാരോ യാത്രികരോ വണ്ടി ഒതുക്കി ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോ, കേവലം 6 രൂപയായും , 10 രൂപയായും ഒക്കെ ബില്ലിൽ വരുന്ന ജിഎസ്ടി ഇല്ലേ, ഇക്കഴിഞ്ഞ പാകിസ്ഥാനുമായുള്ള സൈനിക നീക്കത്തിൽ റഫാലിന്റെ വിലയായും മിസൈലിന്റെ ചിലവായും കൊടുത്ത് കഴിഞ്ഞിരിക്കുന്നു അത്! ഓൺലൈനിലോ, സൂപ്പർമാർക്കറ്റിലോ ചെന്ന് ഗ്രോസറി വാങ്ങവേ, അതിന്റെ വിലയ്ക്കൊപ്പമുള്ള ജിഎസ്ടി ഇന്ത്യയുടെ ഗ്രാമങ്ങളിലുള്ള എത്ര പെൺകുട്ടികൾക്ക് വിദ്യാഭ്യാസമെന്ന വെളിച്ചത്തിന് കാരണമായിരിക്കുന്നു..
ജിഎസ്ടി എന്ന സുസംഘടിതമായ ഒരു വിപ്ലവത്തിന് രാജ്യം തിരികൊളുത്തിയിട്ട് ജൂലൈ 1-ന് എട്ട് വർഷമാകുന്നു. ഒരുകാലത്ത് “മൂന്നാം ലോക” രാഷ്ട്രം എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ഒരു രാജ്യത്തിന്റെ വിധി മാറ്റിയെഴുതിയ നികുതി പരിഷ്ക്കാരത്തിന് കേവലം 8 വർഷം കൊണ്ട് ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകു പകരാനായെങ്കിൽ അതിന്റെ പേരാണ് ജിഎസ്ടി! ഒരുകാലത്ത് സങ്കീർണ്ണമായ പല തട്ടിലെ ലെവികളുടെ ഒരു സംവിധാനം ഇന്ന് രാജ്യത്തിന്റെ ഏറ്റവും ധീരമായ സ്വപ്നങ്ങൾക്ക് ഇന്ധനം നൽകുന്ന ഏകീകൃതവും സുതാര്യവുമായ ഒരു എഞ്ചിനായിരിക്കുന്നു. ജിഎസ്ടിയിലൂടെ നൽകുന്ന ഓരോ രൂപയും ചുവപ്പുനാടയുടെ പാളികളിൽ നഷ്ടപ്പെടുന്നില്ല – അത് ട്രാക്ക് ചെയ്യപ്പെടുകയും, ലക്ഷ്യം വയ്ക്കുന്ന നമ്മുടെ ആഗ്രഹങ്ങൾക്ക്- അത് ആകാശങ്ങളെ സംരക്ഷിക്കുന്ന യുദ്ധവിമാനങ്ങളാകാം, നമ്മുടെ ഗ്രാമങ്ങളെ ഒന്നിപ്പിക്കുന്ന ഹൈവേകളാകാം, കുട്ടികളുടെ ഭാവിയെ പ്രകാശ പൂരിതമാക്കുന്ന ഡിജിറ്റൽ ക്ലാസ് മുറികളാകാം.. അവയെല്ലാമായി രൂപാന്തരപ്പെടുന്നു. അതിർ്തതി കടന്നുള്ള സംഘർഷങ്ങൾ, പകർച്ചവ്യാധികൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയ്ക്കിടയിൽ, ഇന്ത്യ അതിജീവിക്കുകയായിരുന്നില്ല, അത് മുന്നോട്ട് കുതിക്കുകയായിരുന്നു! നികുതിയെ, T-20 ടാങ്കുകളായും, ഓരോ ദിവസവും യാഥാർത്ഥ്യമാകുന്ന 37 കിലോമീറ്റർ ദേശീയ പാതകളായും അത് മാറ്റുന്നു. ഇത് ഒരു വികസ്വര രാഷ്ട്രത്തിന്റെ കഥയല്ല – ഇത് ജനങ്ങൾ പുനർനിർമ്മിച്ച, അവർ നൽകുന്ന ഓരോ ബില്ലുകളിലും ശക്തി പ്രാപിച്ച പുതിയ ഇന്ത്യുടെ കഥയാണ്. ഇതാണ് ജിഎസ്ടി – ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല്, ഒരു നയം ശരിയായി ചെയ്യുമ്പോൾ അത് അസാധാരണമായ ഊർജ്ജമായി ഒരു നാടിനെ പുനർനിർമ്മിക്കുമെന്നതിന് ലോകത്തിലെ ഏറ്റവും മികച്ച ദൃഷ്ടാന്തം!
ഒരു രാജ്യം, ഒരു മാർക്കറ്റ്, ഒരു നികുതി എന്നതായിരുന്നു ലക്ഷ്യം. അതിന്റെ റിസൾട്ട് എന്തായിരുന്നുവെന്നോ, ഒരൊറ്റ മാസം മാത്രം 2 ലക്ഷം കോടിക്ക് മുകളിൽ നികുതി പിരിച്ചെടുക്കാൻ ഒരു രാജ്യത്തിനാവുമെന്ന ശക്തമായ സാമ്പത്തിക പാഠം ലോകത്തിന് ഇന്ത്യ നൽകി. ഓരോ വർഷവും 12-13% വർദ്ധന ജിഎസ്ടി കളക്ഷനിലുണ്ടാകുന്നു. ഇത് രാജ്യത്തിന്റെ ആഭ്യന്തര കമ്മി കുറയ്ക്കാൻ സഹായിക്കുന്നു. The GST Network എന്ന GSTN തികച്ചും സർക്കാർ നിയന്ത്രിതവും സുതാര്യവുമായിരിക്കുന്നു, ഇൻവോയ്സുകളുടെ റിയൽടൈം ട്രാക്കിംഗ്, റിട്ടേൺസും ക്രെഡിറ്റും കൃത്യമായി മനസ്സിലാക്കാവുന്ന തരത്തിൽ ലളിതമായിരിക്കുന്നു. ഇ-വേ ബിൽ, റിവേഴ്സ് ചാർജ്ജ് മെക്കാനിസം എന്നിവ നികുതി സമ്പ്രദായത്തെ തന്നെ ശക്തമാക്കി. ഇൻകംടാക്സും കോർപ്പറേറ്റ് ടാക്സും ഉൾപ്പെടുന്ന പ്രത്യക്ഷ നികുതിക്കൊപ്പം നിന്ന് രാജ്യ നിർമ്മാണത്തിന് ശക്തമായ കോൺട്രിബ്യൂട്ടറാകാൻ പരോക്ഷ നികുതിക്കും കഴിയും എന്ന് ജിഎസ്ടി തെളിയിക്കുകയാണ്.
നിങ്ങൾ ഒരു പേമെന്റ് ചെയ്യുമ്പോൾ അതിൽ ജിഎസ്ടി ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ, ആ ജിഎസ്ടിയിലെ ഓരോ രൂപയിലും രാജ്യത്തിന്റെ വികസനവും അഭിമാനവുമുണ്ട്. രാജ്യത്തിന്റെ വരുമാനത്തിലേക്കെത്തുന്ന ഓരോ രൂപയിലും 18 പൈസ ജിഎസ്ടി വഴി വരുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ പരോക്ഷ നികുതിയിലെ ഏറ്റവും വലിയ കോൺട്രിബ്യൂട്ടറാണ് ജിഎസ്ടി എന്നർത്ഥം. ഇനി ജിഎസ്ടി-യായി സർക്കാരിന് കിട്ടുന്ന ഓരോ രൂപയിലും 38 പൈസ ഇന്ത്യയുടെ സാമ്പത്തിക എഞ്ചിൻ ചലനാത്മകമായിരിക്കാൻ ഉപയോഗിക്കുന്നു. അതായത് ലോൺ റീപെയ്മെന്റ്, പലിശ, പെൻഷൻ, ഇൻഷ്വറൻസ് അടവുകൾ എന്നിവയ്ക്കായി നീക്കി വെക്കുന്നു എന്ന് അർത്ഥം. 13% പ്രതിരോധ ചിലവിലേക്ക് പോകും. 5.8% രാജ്യമാകെ റോഡുകളും പാലങ്ങളും നിർമ്മിക്കാനുള്ള ഫണ്ടായി മാറുന്നു. ഗ്രാമീണ ഇന്ത്യയെ ജീവനുള്ളതാക്കാൻ, ജലസേചനവും ഭൗതിക സാഹചര്യവും നിർമ്മിക്കാൻ 3.7% ചിലവഴിക്കുന്നു. ആരോഗ്യം വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്കായി ബാക്കി 60 ശതമാനത്തോളമുള്ള പണം മാറ്റി വെക്കുന്നു. അതായത് ഓരോ പർച്ചേസിലും നമ്മൾ കൊടുക്കുന്ന ജിഎസ്ടിയാണ് ഈപറഞ്ഞ മേഖലയിലെ ചിലവിലേക്ക് സർക്കാർ കരുതിവെക്കുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും മുമ്പെങ്ങുമില്ലാത്ത വിധം നിർമ്മാണ പ്രവർത്തനങ്ങൾ കാണുന്നില്ലേ? കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും, റോഡുകളും വേഗത്തിൽ പണിതീരുന്ന കാണുന്നില്ലേ, അതിലെല്ലാം നമ്മുടെ ജിഎസ്ടി ഉണ്ട്. ഒരുപക്ഷേ ഇൻഡയറക്ടായി പോലും. ജിഎസ്ടി വരുമാനത്തിലാണ് രാജ്യത്തിന്റെ അഭിമാനകരമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ The National Infrastructure Pipeline അഥവാ എൻഐപി പുരോഗമിക്കുന്നത്. ഇത് ഏകദേശം 2 ലക്ഷം കോടിയുടെ ലാർജ് സ്കെയിൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ്. പാർലമെന്ററി കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പ്രതിപക്ഷാംഗങ്ങൾ ഉള്ള സ്റ്റാൻഡിംഗ് കമ്മിറ്റികൾ, സിഎജി, ജിഎസ്ടി കൗൺസിൽ തുടങ്ങിയവയുടെ ശക്തവും നിശിതവുമായ നിരീക്ഷണത്തിലാണ് ദേശീയവികസന പദ്ധതികളുടെ ഫണ്ട് ചിലവഴിക്കപ്പെടുന്നത്. ആ സുതാര്യതയാണ് നമ്മുടെ ഓരോ ജിഎസ്ടി പേമെന്റിനേയും പാലവും റോഡും ക്ലാസ്മുറികളും ആരോഗ്യ പദ്ധതികളും കർഷകന്റെ മാനവും ഒക്കെയായി മാറ്റുന്നത്.
നദിക്ക് കുറുകെ ഒരു പാലം പുതിയതായി വരുമ്പോ, ഒരു റോഡ് നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് നീളുമ്പോ സാധാരണക്കാരായ ജനങ്ങളുടെ യാത്രാ ദുരിതം മാറുന്നു എന്ന് മാത്രമല്ല, അവിടുത്തെ കർഷകരുടെ വിളകൾ കേടാകും മുമ്പ് മാർക്കറ്റിലെത്തുക കൂടിയാണ്. ഒരു ചെറുകിട സംരംഭകന്റെ ഉൽപ്പന്നം കാലതാമസമില്ലാതെ കസ്റ്റമറിലെത്തുകയാണ്. അത്യാവശ്യത്തിന് ഓർഡർ ചെയ്ത ഒരു പ്രോഡക്റ്റ് ഉപഭോക്താവിന്റെ വീടിന് മുന്നിൽ ചെന്ന് നിൽക്കുകയാണ്. അതാണ് നമ്മുടെ ഓരോ ജിഎസ്ടി പൈസയും ഉറപ്പാക്കുന്നത്.
ഈ ജിഎസ്ടി-യുടെ പവറിലാണ് സാർ പാകിസ്ഥാൻ കടം വാങ്ങി യുദ്ധം ചെയ്തപ്പോ, യുദ്ധം ചെയ്ത തൊട്ടടുത്ത മാസം ഇന്ത്യ ജപ്പാനൊപ്പമോ, അതിന് മുകളിലോ ആയി നാലാമത്തെ സാമ്പത്തിക ശക്തിയായത്! ഈ ജിഎസ്ടി-യുടെ കൂടെ പവറിലാണ് നമ്മുടെ നാടിന് പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടിയാക്കി ഉയർത്താനായത്. പല നികുതി ഘടനകളും തട്ടുകളും ഒഴിവാക്കി ജിഎസ്ടി വന്ന ശേഷം മാനുഫാക്ചറിംഗ് കമ്പനികൾക്ക് കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. ഇത് ഡിഫൻസിലുൾപ്പെടെ പുതിയ സംരംഭ സാധ്യത തുറന്നിട്ടു. അതിന്റെ തെളിവാണ് ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രതിരോധ കയറ്റുമതി 200 ബില്യൺ ഡോളറായി ഉയർന്നത്. 2012-13 കാലത്ത് 10 ലക്ഷം കോടിയോളമായിരുന്നു പരോക്ഷ നികുതി വരുമാനമെങ്കിൽ GST നടപ്പാക്കി 5 വർഷം കഴിയുമ്പോ 23 ലക്ഷം കോടിയായി അത് വളർന്നിരിക്കുന്നു.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, IMF-ന്റെ റിപ്പോർട്ട് പറയുന്നത് ജിഎസ്ടി ഇന്ത്യയുടെ ജിഡിപിയിൽ 1.5% വരെ അധിക ഇംപാക്ട്റ്റ് ഉണ്ടാക്കിയിരിക്കുന്നു എന്നാണ്. കാരണം ജിഎസ്ടി ഇന്ത്യയിലെ നികുതി പിരിവിനെ അസാധ്യമായ തരത്തിൽ ശക്തമാക്കി. ജിഎസ്ടി ഇല്ലായിരുന്നെങ്കിൽ, തുടർച്ചയായ നികുതി വെട്ടിപ്പുകളും സങ്കീർണ്ണമായ ലെവി സമ്പ്രദായവും മന്ദഗതിയിലുള്ള ഇൻവോയ്സിംഗും, ദുർബലമായ വരുമാന ശേഖരണവും ഇന്ത്യയിൽ തുടരുമായിരുന്നു. വളരാനുള്ള ആഗ്രഹം തന്നെ റിസ്ക്കിയായി മാറുമായിരുന്നു. ഇന്ത്യ വളരില്ല എന്നല്ല, വേഗത കുറയുമായിരുന്നു. അതുകൊണ്ട് തന്നെ ജിഎസ്ടി കേവലം ഒരു നികുതി പരിഷ്കാരമല്ല, ഇന്ത്യയുടെ സ്വപ്നങ്ങൾ പരിഷ്ക്കരിച്ച തീരുമാനമായിരുന്നു.
കോർപ്പറേറ്റ് ടാക്സ് 17% ഫ്ലാറ്റ് റേറ്റുള്ള, ജിഎസ്ടി കേവലം 9% ഉള്ള സിംഗപ്പൂരാകും നികുതി ഘടനയുടെ കാര്യത്തിൽ പേരുകേട്ടത്. അവരുടെ ഓൺലൈൻ പ്രൊസസിംഗും സിംപിൾ സ്ട്രക്ചറും ഫാസ്റ്റ് റീഫണ്ടിംഗ് സ്ട്രക്ചറും പേരുകേട്ടതാണ്. അതുപോലെ 15% ഫ്ലാറ്റ് ജിഎസ്ടി ഉള്ള ന്യൂസിലാണ്ട്, ടാക്സിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും സിംപിൾ സംവിധാനമുള്ള എസ്റ്റോണിയ തുടങ്ങിയവയൊക്കെ മികച്ച നികുതി സംവിധാനങ്ങളുള്ള രാജ്യങ്ങളാണ്. പക്ഷെ, 140 കോടിയിലേറെ ജനങ്ങളും സങ്കീർണ്ണമായ ഫെഡറൽ സിസ്റ്റവും ഒന്നര കോടിയോളം വരുന്ന ജിഎസ്ടി ദാതാക്കളുമുള്ള ഒരു നാടാണ് ഒരു പുതിയ നികുതി സംവിധാനത്തെ എട്ട് വർഷം കൊണ്ട് സുതാര്യമാക്കാൻ ശ്രമിച്ച്കൊണ്ടിരിക്കുന്നത് എന്ന് ഓർക്കണം! ജിഎസ്ടി നിരക്കിലെ പല തട്ടുകൾ അതായത് 5%, 12%, 18% തുടങ്ങിയുള്ള നിരക്കുകളും ഇടവിട്ടുവരുന്ന പോളിസി ചെയ്ഞ്ചുകളും, കയറ്റുമതി ചെയ്യുന്നവർക്കൊക്കെ റീഫണ്ടിന് വരുന്ന കാലതാമസവും, ഓരോ സംസ്ഥാനത്തേയും സംവിധാനങ്ങളുടെ പല സ്വഭാവവും ഒക്കെ ജിഎസ്ടി-യെ ഇനിയും നവീകരിക്കേണ്ടതാണ് എന്നകാര്യത്തിൽ അടിവരിയിടുന്നുണ്ട്.
അതുകൊണ്ട് തന്നെ ലോകത്തെ ഏറ്റവും മികച്ച നികുതി സംവിധാനം ഇന്ത്യയുടെ ജിഎസ്ടി എന്ന് പറയുന്നില്ല. തുടക്കം മുതൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും പുതിയ സംവിധാനം ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ടാക്സ് പ്രാക്ടീഷ്ണർമാരായ പ്രൊഫഷണലുകൾക്ക്. ഓൺലൈൻ സംവിധാനം പലപ്പോഴും തലവേദന സൃഷ്ടിച്ചു, പ്രത്യേകിച്ച് ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടുന്ന സമയങ്ങളിൽ. പക്ഷെ അത്തരം സന്ദർഭങ്ങളെയൊക്കെ ചാറ്റേഡ് അക്കൗണ്ടൻമാരുടേയും നികുതി വിദഗ്ധരുടെയും പിന്തുണ ഉറപ്പാക്കിയും ആശയ വിനിമയത്തിലൂടെയും പുതിയ സംവിധാനത്തെ കുറ്റമറ്റതാക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ജിഎസ്ടി നടപ്പായതും നികുതി പിരിവ് കർശനമായതും നികുതി വെട്ടിപ്പിന് ശിക്ഷ കർശനമാക്കിയതും രാജ്യത്തെ ഒരു വിഭാഗം പ്രൊഫഷണലുകളെ അവരുടെ ജോലിയിൽ മതിപ്പ് ഉള്ളവരാക്കുക കൂടി ചെയ്തു, ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ! ആ മേഖലതന്നെ ഒരു പ്രൂവണായ, കൂടുതൽ ശക്തമായ പ്രൊഫഷനായും മികച്ച വരുമാനമുള്ള തൊഴിലായും ജിഎസ്ടി മാറ്റി എടുത്തു എന്ന് വേണം പറയാൻ.
പർച്ചേസു ചെയ്യുമ്പോൾ കൊടുക്കുന്ന ജിഎസ്ടി, അതായത് ഇൻപുട്ട്, താൻ അടയ്ക്കേണ്ട ജിഎസ്ടി-യിൽ നിന്ന് കുറച്ചിട്ട് സർക്കാരിന് അടച്ചാൽ മതി എന്ന് വരുമ്പോ അത് കച്ചവടക്കാരേയും മാനുഫാക്ചേഴ്സിനേയും ഉൾപ്പെടയുള്ള ജിഎസ്ടി രജിസ്റ്റേർഡ് ബിസിനസ്സുകാർക്ക് സുതാര്യമായ നികുതി അടവായി മാറുന്നു. ഇവിടെ എൻഡ് കൺസ്യൂമർക്ക് മാത്രമേ നികുതി ബാധ്യത വരുന്നുള്ളൂ. ഈ ഇൻപുട്ട് ക്രെഡിറ്റ് സിസ്റ്റം ബിസിനസ്സുകാർക്ക് തിരികെ നൽകിയത് എത്രയാണെന്ന് അറിയാമോ? 2024 ഏപ്രിലിലെ കണക്കെടുത്താൽ ഏകദേശം 93,000 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ രാജ്യത്തെ ബിസിനസ്സുകാർക്ക് തിരികെ കിട്ടിയത്. വർഷം ഏതാണ്ട് 12 ലക്ഷം കോടി രൂപ. ഈ ക്രെഡിറ്റ് റിട്ടേൺ മെക്കാനിസമാകും ഒരുപക്ഷേ ജിഎസ്ടിയെ ആകർഷകമാക്കുന്നത്.
ഇതൊക്കെ പറയുമ്പോഴും ജിഎസ്ടി-യിലും തട്ടിപ്പിന് വലിയ ശ്രമം നടക്കുന്നുണ്ട് എന്ന് അറിയാമല്ലോ. 2024-25 -ൽ 61,000 കോടിയുടെ ഫേക്ക് ഇൻപുട്ട് ക്ലെയിം നടന്നു. അത് തിരിച്ചറിഞ്ഞ് സർക്കാർ തിരിച്ചുപിടിച്ചത് 2000 കോടിയോളവും. 12 ലക്ഷത്തോളം വരുന്ന വാർഷിക ഇൻപുട്ട് ക്ലെയിമിലാണ് 60,000 കോടിയോളം രൂപയുടെ വ്യാജ ഇൻപുട്ട് ഇൻവോയ്സുകൾ വെച്ച് തട്ടിപ്പ് നടത്തിയതെന്ന് ഓർക്കണം. ഇങ്ങനെ വ്യാജ കമ്പനികളുടെ ഇൻവോയ്സ് ചമച്ചതിൽ മുന്നിൽ മഹാരാഷ്ട്രയാണ്, 1000-ത്തോളം വ്യാജക്കമ്പനികൾ. കേരളവുമുണ്ട്, 50-നടുത്ത് വ്യാജ ഇൻപുട്ട് കമ്പനികളുമായി.
മറ്റൊരു കാര്യം കൂടി, ഇൻഡ്യയിലെ 22% വരുന്ന ബിസിനസ്സ് ഭീമന്മാരാണ് 90% ജിഎസ്ടി-യിലേക്ക് സംഭാവന ചെയ്യുന്നത്. അവരിൽ മുമ്പൻ ആരാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ, റിലയൻസ് ഇൻഡസ്ട്രീസ് തന്നെ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എസ്ബിഐ, എച്ച് ഡി എഫ് സി, ടാറ്റ കൺസൾട്ടൻസി, ഇൻഫോസിസ് ഇവയെല്ലാം ആദ്യ സ്ഥാനക്കാരാണ്, കോടികൾ ജിഎസ്ടി അടയ്ക്കുന്ന കോർപ്പറേറ്റുകളായി.
ജിഎസ്ടിയെ ചൊല്ലി കേന്ദ്രവുമായി കേരളം ഇടയുന്ന സാഹചര്യവും ഇതിനിടയിൽ കണ്ടു. ജിഎസ്ടി വിഹിതത്തിന്റെ അർഹമായ പങ്ക് ലഭിക്കുന്നില്ലെന്ന പരാതി ആദ്യം ഉന്നയിച്ചത് കേരളമാണ്. യുപി, ബീഹാർ പോലെയുള്ള സംസ്ഥാനങ്ങൾക്ക് അർഹിക്കുന്നതിലും കൂടുതൽ പങ്ക് നൽകുന്നു എന്നായിരുന്നു പരാതി. എന്നാൽ ജിഎസ്ടി കോംപൻസേഷനായി നൽകാനുള്ളതിന്റെ 90%-വും കേരളത്തിന് നൽകിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നു. ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നും അവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേന്ദ്ര ടാക്സ് പൂളിൽ നിന്നുള്ള വിഹിതം വെട്ടിക്കുറച്ചെന്ന പരാതിയും കേരളം ഉന്നയിച്ചു. കേരളം മാത്രമല്ല, തമിഴ്നാടും, കർണ്ണാടകയും ഇതേ പരാതി പറയുന്നു. ഒരു ഫെഡറൽ സംവിധാനത്തിലെ അർഹമായ ഓഹരി, നീതിരഹിതമായി വെട്ടിക്കുറയ്ക്കാനാകുമോ? അക്കാര്യത്തിൽ സാമ്പത്തികവും നിയമപരവുമായ ഉത്തരം വരട്ടെ!
പക്ഷെ ഒരു കാര്യം കാണാതിരിക്കാനാകില്ല. 2013-14 കാലത്ത്, എക്സൈസ് നികുതി, കസ്റ്റംസ് നികുതി, സർവ്വീസ് ടാക്സ് എന്നിങ്ങനെ കേന്ദ്രത്തിന് കിട്ടിയിരുന്ന പരോക്ഷ നികുതി 5 ലക്ഷം കോടിയോളമായിരുന്നു എങ്കിൽ 2024-25 -ൽ ജിഎസ്ടിയിൽ അത് 22 ലക്ഷം കോടിയാണ്. കേവലം പത്ത് വർഷം കൊണ്ടുണ്ടായ വരുമാന വളർച്ച മൂന്നോ നാലോ ഇരട്ടി. ജിഎസ്ടിയുടെ സാങ്കേതികമോ സാമ്പത്തികമോ ആയ ഒരുപാട് വശങ്ങൾ ഇവിടെ പ്രതിപാദിക്കാൻ സമയപരിമിതിയുണ്ട്. എന്നാൽ പറയാൻ ഉദ്ദേശിച്ചത്, ഇന്ത്യയ്ക്കും ശക്തമായ ഒരു നികുതി സമ്പ്രദായം സൃഷ്ടിക്കാനും അത് കൃത്യമായി പിരിച്ചെടുത്ത് രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ഇന്ധനമാക്കാൻ കഴിയുമെന്ന വശം മാത്രമാണ്. യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം, പക്ഷെ കണക്കുകളുടെ സത്യവും കണ്ണാലെ കാണാനാകുന്ന രാജ്യത്തിന്റെ മാറ്റവും മറച്ചുവെക്കാനാകില്ല. ഇന്ത്യയുടെ വലുപ്പം, ഫെഡറലിസം, 140 കോടി ജനങ്ങൾ, ജനാധിപത്യം, നികുതി സിസ്റ്റത്തോട് അത്ര പൊരുത്തപ്പെടാത്ത ജനം, ടാക്സ് വെട്ടിക്കാൻ ഔത്സുക്യം കാട്ടുന്ന ഒരു വലിയ വിഭാഗം..ഇതിനെല്ലാം ഇടയിൽ നിന്ന് കേവലം 8 വർഷം കൊണ്ട് ജിഎസ്ടി ഒരു രാജ്യത്തിന് അതിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു നികുതി സിസ്റ്റം ആയി മാറിയിരിക്കുന്നു. പൊതുജനത്തിൽ നിന്ന് പിരിച്ചെടുക്കുന്ന ആ നികുതി പണം വാർത്തകളുടെ തലക്കെട്ടിൽ, രാഷ്ട്രീയനേതാക്കളോ അവരുടെ കുടുംബമോ നടത്തുന്ന വമ്പൻ അഴിമതികളുടെ തലക്കെട്ടായി വരാത്തവിധം സുതാര്യമായി പദ്ധതികളിലേക്ക് വഴിമാറിയിരിക്കുന്നു. അത് മാത്രമാണ് അതിലെ ബ്യൂട്ടി! കാരണം, ജനങ്ങളുടെ നികുതി പണമാണ് പല കാലത്തും പല രൂപത്തിൽ പല നേതാക്കൾ അഴിമതി നടത്തിയതും നാടിന്റെ വികസനത്തിന് പകരം കുടുംബത്തിന്റെ വികസനമായി മാറിതും. 1986-ലെ 64 കോടിയുടെ ബോഫോഴ്സ് കേസ്, 1996-ലെ 100 കോടിയുടെ ഹവാല കേസ്, 1999-ലെ ശവപ്പെട്ടി കുംഭകോണം, 2008-ലെ 1.75 ലക്ഷം കോടിയുടെ 2 ജി സ്പെക്ട്രം അഴിമതി, 2001-ലെ ബരാക് മിസൈൽ ഡീൽ, 2010-ലെ 70,000 കോടിയുടെ കോമൺവെൽക് ഗെയിംസ് അഴിമതി, 2010-ലെ 3600 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി എല്ലാം സാധാരണക്കാരന്റെ നികുതിപ്പണമുൾപ്പെടയുള്ള ഖജനാവ് കൊള്ളയടിച്ച കാശ് ആയിരുന്നില്ലേ? കൊള്ളയടിക്കപ്പെടാത്ത ഖജനാവിന് മാത്രമേ പൊതുജനത്തിന്റെ ആവശ്യം നിറവേറ്റാനാവൂ.
30 ലക്ഷം കോടിയുടെ വരുമാനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന്. ആ 30 ലക്ഷം കോടി കണിശതയോടെ പിരിച്ചെടുക്കാനും, വെട്ടിക്കുന്നവരെ വലയ്ക്കുള്ളിലാക്കാനും, ചോർച്ചയോ, പങ്കുപറ്റലോ, കൊള്ളയോ ഇല്ലാതെ ഈ പണം രാജ്യത്തിന്റെ വികസനത്തിന് ചിലവിടാനുമാണ് സർക്കാരിന് മാൻഡേറ്റ് കൊടുത്തിരിക്കുന്നത്. ആ വിശ്വാസം തകരാതെ സൂക്ഷിക്കാനുള്ള ബാധ്യതയാണ് ഓരോ ഗവൺമെന്റിന് മുകളിലുമുള്ള ഏറ്റവും വലിയ സമ്മർദ്ദവും. അത് തകരാതിരിക്കുന്നിടത്തോളംകാലം കാമ്പുള്ള ചെയ്തികൾക്ക് കൈയ്യടി ഉണ്ടാവുക തന്നെ ചെയ്യും, ആര് ചെയ്താലും!
Eight years after its implementation, GST has become a key pillar of India’s economy. Every GST payment, from small purchases to large transactions, directly supports national development, including infrastructure like highways, tunnels, defence, education, and rural upliftment. The system has replaced a complex tax structure with a unified, transparent model that improves tax collection and reduces evasion. While challenges like policy delays and fake claims exist, GST has proven to be a powerful tool in funding India’s growth story and strengthening public trust in the country’s tax governance.