അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA) പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബോബി മുക്കമല (Bobby Mukkamala). ഇഎൻടി ഡോക്ടറായ ബോബി മുക്കമല, എഎംഎയുടെ 180ആമത്തെ പ്രസിഡന്റാണ്.
ഓർഗനൈസ്ഡ് മെഡിസിനിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബോബി എഎംഎയുടെ സബ്സ്റ്റൻസ് യൂസ്, പെയിൻ കെയർ ടാസ്ക് ഫോഴ്സ് അധ്യക്ഷനുമാണ്. സംഘടനയുടെ 178 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രസിഡന്റാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ബോബി പറഞ്ഞു. തീർത്തും വികാരനിർഭരവും അത്ഭുതപ്പെടുത്തുന്നതുമായ നിമിഷമാണിത്. യുഎസ്സിൽ മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ ആരോഗ്യ സംവിധാനത്തിനായി പ്രവർത്തിക്കും-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് ബോബി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തലച്ചോറിന്റെ ഇടതുവശത്ത് 8 സെന്റീമീറ്റർ നീളമുള്ള ടെമ്പറൽ ലോബ് ട്യൂമറാണ് നീക്കം ചെയ്തത്. ബ്രെയിൻ ട്യൂമറിനു ശേഷം അതിൽ നിന്നും ഇത്തരത്തിലുള്ള തിരിച്ചുവരവും സ്ഥാനലബ്ധിയും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

1970കളിൽ ആന്ധ്രയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർ ദമ്പതികളുടെ മകനായാണ് ബോബി ജനിച്ചത്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മെഡിസിൻ രംഗത്തേക്കെത്തി. മിഷിഗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ചിക്കാഗോ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് റെസിഡൻസി പൂർത്തിയാക്കിയത്. ബോബി 2012ൽ മിഷിഗൺ സർവകലാശാലയിൽ എൻഡോവ്ഡ് ഹെൽത്ത് പ്രൊഫഷൻസ് സ്കോളർഷിപ്പ് സ്ഥാപിച്ചിരുന്നു. 2014ൽ മിഷിഗണിലെ ഫ്ലിന്റ് വാട്ടർ ക്രൈസിസ് നേരിടുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സേവനപാതയിലെ മികവിന് എഎംഎ ഫൗണ്ടേഷന്റെ “എക്സലൻസ് ഇൻ മെഡിസിൻ” ലീഡർഷിപ്പ് അവാർഡും ബോബിയെ തേടിയെത്തി.
2009ലാണ് ബോബി എഎംഎ കൗൺസിൽ ഓൺ സയൻസ് ആൻഡ് പബ്ലിക് ഹെൽത്തിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ലും 2021ലും അദ്ദേഹം എഎംഎ ബോർഡ് ഓഫ് ട്രസ്റ്റീസിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2011 മുതൽ മിഷിഗൺ സ്റ്റേറ്റ് മെഡിക്കൽ സൊസൈറ്റി ബോർഡ് ഓഫ് ഡയറക്ടർ അംഗമായും, രണ്ട് വർഷം ബോർഡ് ചെയർമാനായും, പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജെനസി കൗണ്ടി മെഡിക്കൽ സൊസൈറ്റി (GCMS) മുൻ പ്രസിഡന്റ് കൂടിയായ ബോബി നിലവിൽ ജിസിഎംഎസ് ഡയറക്ടർ ബോർഡിലും സേവനമനുഷ്ഠിക്കുന്നു.
Dr. Bobby Mukkamala makes history as the first Indian-origin president of the American Medical Association (AMA). Learn about his personal journey and lifelong commitment to medicine