നമസ്കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് വിളിക്ക് (Azaan) വ്യത്യസ്ത മാർഗവുമായി മുംബൈയിലെ പള്ളികൾ. ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടി. നഗരത്തിലെ മതസ്ഥാപനങ്ങളിൽ നിന്നും ലൗഡ് സ്പീക്കറുകൾ പോലീസ് നീക്കം ചെയ്തിരുന്നു. തുടർന്ന് മുംബൈയിലെ പള്ളികൾ ഈ പ്രതിസന്ധി മറികടക്കാനായാണ് ബദൽ മാർഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന നടപടികളാണ് പള്ളികൾ സ്വീകരിക്കുന്നത്. ചില പള്ളികൾ ആപ്പ് ഉപയോഗിച്ച് നമസ്കാര സമയം അറിയിക്കുമ്പോൾ വിശ്വാസികളുടെ ഫ്ലാറ്റുകളിൽ പള്ളിയുമായി ബന്ധിപ്പിച്ച സ്പീക്കറുകൾ സ്ഥാപിച്ചാണ് മറ്റു ചിലർ ബാങ്ക് വിളി തുടരുന്നത്. പല പള്ളികളും അധികൃതരിൽനിന്നും നിർദേശം ലഭിച്ചയുടൻ, ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യുന്നതിനു മുൻപുതന്നെ ഇത്തരം നടപടി ആരംഭിച്ചിരുന്നു.
നേരത്തെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് 1,608 ലൗഡ്‌സ്പീക്കറുകൾ പൊലീസ് നീക്കം ചെയ്തിരുന്നു. ക്ഷേത്രങ്ങൾ, മോസ്ക്കുകൾ, ചർച്ചുകൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിലെ ഉച്ചഭാഷിണികളാണ് ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി നീക്കം ചെയ്തത്. ഇതിനു പിന്നാലെയാണ് പള്ളികളുടെ വ്യത്യസ്ത നടപടി.
Following a loudspeaker ban, Mumbai mosques are using mobile apps and in-home speaker systems to continue the Azaan, ensuring religious calls without violating noise rules.