വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport Limited) പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ ടെൻഡർ പ്രഖ്യാപനം ഉടൻ. വിഴിഞ്ഞത്തിന് രാജ്യത്തെ ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ വഴി ചരക്ക് വിനിമയം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. ഓഗസ്റ്റ് മാസത്തിൽ ടെൻഡർ കൊണ്ടുവരാനാണ് നിലവിൽ ഗവൺമെന്റിന്റേയും തുറമുഖ അതോറിറ്റിയുടേയും തീരുമാനം.

10.7 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ പാതയിലൂടെ കടന്നുപോകുന്ന റെയിൽ പദ്ധതിയുടെ നിർമാണം കൊങ്കൺ റെയിൽവേയാണ് (KRCL) ഏറ്റെടുക്കുന്നത്. കൊങ്കൺ റെയിൽവേ സമർപ്പിച്ച കരട് ടെൻഡർ അന്തിമമാക്കുന്നതിനായി വിഐഎസ്എൽ റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഓഗസ്റ്റിൽ ടെൻഡർ പ്രസിദ്ധീകരിക്കാനും നവംബറോടെ കരാറുകൾ നൽകാനുമാണ് നീക്കം. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് 1482.92 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത കരാറുകാരൻ രൂപകൽപ്പനയ്ക്കും ഡെലിവറിക്കും ഉത്തരവാദിയായിരിക്കും. 2028 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പ്രധാനമായും വിഴിഞ്ഞം-ബലരാമപുരം റോഡിന് കീഴിലൂടെയുള്ള റെയിൽ പാതയിൽ തുരങ്കപാത മാത്രം 9.43 കിലോമീറ്ററുണ്ടാകും. തുരങ്കത്തിന്റെ ഏകദേശം 2.5-3 കിലോമീറ്റർ 30-35 മീറ്റർ ആഴത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിക്ക് അടിയിലൂടെയാണ് കടന്നുപോകുക. സ്വകാര്യ വ്യക്തികൾക്കായി പ്രത്യേക നടപടികൾ സ്വീകരിക്കും. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ ആകർഷിക്കുകയാണ് റെയിൽ ലിങ്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബ് എന്നതിലുപരി കാർഗോ ഗേറ്റ്‌വേ ആക്കി മാറ്റും.
The ₹1482 crore Vizhinjam International Seaport rail link project is set for tender announcement in August, aiming for 2028 completion.