ഈ സാമ്പത്തിക വർഷം 7,900 കോടി രൂപയുടെ അധിക വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. ഓണത്തിന് മുന്നോടിയായുള്ള അടിയന്തര ചിലവുകൾക്കായാണ് അധിക വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ടിന്റെ (GRF) പേരിൽ കടമെടുപ്പ് പരിധിയിൽനിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുൻ വർഷമെടുത്ത അധികവായ്പകൾ ഈ വർഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോൾ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

സാമ്പത്തിക മേഖല ചുരുങ്ങുന്നത് സംസ്ഥാനത്തിന്റെ അവശ്യ പ്രതിബദ്ധതകൾ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്നതായി ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ കടം-ജിഎസ്ഡിപി അനുപാതം 2020–21ൽ 38.47 ശതമാനത്തിൽ നിന്ന് 2024–25ൽ 34.13 ശതമാനമായി കുറഞ്ഞു. കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര നടപടികളിൽ അനുഭാവപൂർണമായ സമീപനം വേണം. സംസ്ഥാന വിഹിതം വെട്ടിക്കുറച്ചതും വായ്പാ പരിധി കൊണ്ടുവന്നതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കുന്നതും സംസ്ഥാനത്തിന് വെല്ലുവിളിയാണെന്ന് ധനമന്ത്രി പറഞ്ഞു.
Kerala’s Finance Minister K.N. Balagopal met with Nirmala Sitharaman, requesting ₹7900 crore in additional borrowing to meet urgent expenses ahead of Onam.