തദ്ദേശീയ ഉൽപ്പാദനത്തിലൂടെ ഇന്ത്യയുടെ പ്രതിരോധ കപ്പൽ നിർമ്മാണ മേഖല സമീപ വർഷങ്ങളിൽ അതിവേഗ വളർച്ച കൈവരിച്ചുവരികയാണ്. 2027 സാമ്പത്തിക വർഷത്തോടെ ₹2.12 ലക്ഷം കോടി മൂല്യമുള്ള വലിയ ഓർഡറുകൾ ഇന്ത്യൻ പ്രതിരോധ കപ്പൽശാല മേഖലയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. സബ്മറൈനുകൾക്കൊപ്പം കോർവെറ്റുകൾ, ഫ്രിഗേറ്റുകൾ പോലുള്ള ചെറു യുദ്ധക്കപ്പലുകൾക്കുള്ള ഓർഡറുകൾ അടക്കമാണിത്. മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് (MDL) കൊച്ചിൻ ഷിപ്പ്യാർഡ് (CSL), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് (GRSE) എന്നീ പൊതുമേഖലാ കപ്പൽ നിർമ്മാണ കമ്പനികൾക്ക് ഈ വലിയ ഓർഡർ വരവിലൂടെ വമ്പൻ നേട്ടമുണ്ടാകും.

നാവികസേനയ്ക്കായി ഡിസ്ട്രോയറുകളും പരമ്പരാഗത സബ്മറൈനുകളും നിർമിച്ച ഇന്ത്യൻ കപ്പൽശാലയാണ് എംഡിഎൽ. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, കമ്പനിയുടെ വരുമാനം ₹2357 കോടിയിൽ നിന്ന് ₹2,626 കോടിയായി വർധിച്ചു. അതേസമയം, യുഎസ് നാവികസേനയുമായുള്ള മാസ്റ്റർ ഷിപ്പ് റിപ്പയർ കരാറുകൾ ഉൾപ്പെടെ അന്താരാഷ്ട്ര ക്ലയന്റുകളുള്ള സിഎസ്എല്ലിന് കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണിയും ഉൾപ്പെടുന്ന വൈവിധ്യമാർന്ന പോർട്ട്ഫോളിയോണ് ഉള്ളത്. 1069 കോടി രൂപയാണ് സിഎഎസ്എല്ലിന്റെ വാർഷികാടിസ്ഥാനത്തിലുള്ള വരുമാന വർധന. ജിആർഎസ്ഇയും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ 29% വളർച്ചയോടുകൂടി ₹1,310 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്കുള്ളത്.
India’s defence shipbuilding sector is set for a massive boost with ₹2.12 lakh crore in orders by 2027, benefiting PSUs like Cochin Shipyard and Mazagon Dock.