ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ (Shubhanshu Shukla) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന (International Space Station, ISS) ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാക്കി മാറ്റിയ ആക്സിയം-4 (Axiom-4) ദൗത്യത്തിനായി ഇന്ത്യ 548 കോടി രൂപ ചിലവഴിച്ചതായി കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിനായി ചിലവഴിച്ച തുകയുടെ ഔദ്യോഗിക കണക്ക് ആദ്യമായാണ് പുറത്തുവിടുന്നത്.

ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മിഷൻ പൈലറ്റ് കൂടിയായ ശുഭാംശു ശുക്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുകയും 18 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. ബഹിരാകാശത്ത് കൊണ്ടുപോയ ഇന്ത്യൻ പതാക ശുഭാംശു പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ഡൽഹിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും ശുഭാംശു പങ്കെടുക്കും. അദ്ദേഹവും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരും ഞായറാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ലോക്സഭ ആദരിച്ചു. ശുഭാംശുവിന്റെ യാത്ര രാജ്യത്തിന് പ്രചോദനമാണെന്നും 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമാണെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ശക്തിയും വളർച്ചയും ലോകം കണ്ടുവെന്നും സ്പീക്കർ പറഞ്ഞു. ലോക്സഭയിൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചർച്ചയും നടത്തി. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ, 2047ഓടെ വികസിത ഭാരതത്തിനായി ബഹിരാകാശ പദ്ധതിയുടെ നിർണായക പങ്ക്’ എന്ന വിഷയത്തിലാണ് ലോക്സഭയിൽ പ്രത്യേക ചർച്ച നടത്തിയത്. 2040ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭാ ചർച്ചയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ വിലമതിക്കാനാകാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.
Union Minister Jitendra Singh reveals India spent ₹548 crore on the Axiom-4 mission, which sent astronaut Shubhanshu Shukla to the ISS.