62 വർഷം ഇന്ത്യൻ വ്യോമസേനയുടെ (Indian Air Force) കരുത്തായിരുന്ന മിഗ് 21 (MiG-21) യുദ്ധവിമാനങ്ങൾ സേവനം അവസാനിപ്പിക്കുന്നു. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ (Nal Air Force Station) സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി. സിങ് (Air Chief Marshal A.P. Singh) മിഗ് 21ന്റെ അവസാന ഔദ്യോഗിക പറക്കലിൽ പൈലറ്റായി. സെപ്റ്റംബർ 26ന് വിമാനങ്ങൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ റഷ്യൻ നിർമിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ (LCA) തേജസ് ഏറ്റെടുക്കും.

1963ലാണ് മിഗ് 21 ഇന്ത്യൻ വ്യോമസേനയിലെത്തിയത്. 1965, 1971 ഇന്ത്യ-പാക് യുദ്ധങ്ങൾ, 1999 കാർഗിൽ യുദ്ധം, 2019ലെ ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയുള്ള വ്യോമയുദ്ധം തുടങ്ങി അനേകം നിർണായക ഘട്ടങ്ങളിൽ മിഗ് 21 ഇന്ത്യയുടെ കരുത്തായി മാറി. മിഗ് 21ൽ നിന്നുള്ള മാറ്റം മുന്നിൽക്കണ്ട് വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ നേരത്തേ തീരുമാനമായിരുന്നു. 97 തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങളാണ് (Tejas Mark 1) വാങ്ങുക. ഇതിനായി 62000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്നാണ് യുദ്ധവിമാനങ്ങൾ വാങ്ങുക.
മുൻപ് 40 തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിനേക്കാൾ സാങ്കേതിക മികവ് പുലർത്തുന്നവയാണ് മാർക്ക് 1 പതിപ്പ്. മെച്ചപ്പെട്ട ഏവിയോണിക്സ്, റഡാർ എന്നിവയാണ് തേജസ് മാർക്ക് 1 എയുടെ പ്രധാന സവിശേഷതകൾ. വിമാനങ്ങളുടെ 65 ശതമാനവും തദ്ദേശീയമായി നിർമിച്ചവയാണ്. തേജസ് മാർക്ക് 2 പതിപ്പിന്റെ (Tejas Mark 2) വികസനവും അന്തിമഘട്ടത്തിലാണ്. ഇവയുടെ 200 യൂണിറ്റുകൾ വ്യോമസേന വാങ്ങുമെന്നാണ് റിപ്പോർട്ട്.
മുൻപ് യുദ്ധത്തിൽ വ്യോമസേനയെ വിന്യസിക്കുന്നത് സംബന്ധിച്ച് ചെറിയ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇന്ന് വ്യോമസേനയാണ് യുദ്ധത്തിന്റെ മുഖ്യശക്തിയെന്ന് നാൽ എയർഫോഴ്സ് സ്റ്റേഷനിലെ ചടങ്ങിൽ സംസാരിക്കവേ വ്യോമസേനാ മേധാവി എ.പി. സിങ് പറഞ്ഞു. ആക്രമണാത്മകമായ വ്യോമശക്തി പ്രയോഗം ഭാവിയിലും വർധിക്കും. നാളേയ്ക്ക് തയ്യാറായിരിക്കേണ്ടത് അനിവാര്യമാണ്. ഓപ്പറേഷൻ സിന്ദൂർ നമ്മെ പഠനത്തിൽ നിന്ന് തയ്യാറെടുപ്പിലേക്ക് എത്തിച്ചിരിക്കുന്നു-അദ്ദേഹം വ്യക്തമാക്കി.
ആധുനിക യുദ്ധത്തിൽ സാങ്കേതിക വിദ്യ നിർണായകമാണെങ്കിലും അത് മാത്രം പോരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോൺ നിർമാണം മാത്രം മതിയാകില്ല. അതിനുപുറമേ മറ്റ് മേഖലകളിലും ശ്രദ്ധ വേണം. കോക്ക്പിറ്റിലുള്ള മനുഷ്യരെയാണ് നമ്മൾ എന്നും ആശ്രയിച്ചിട്ടുള്ളത് എന്നത് മറക്കരുതെന്നും എ.പി. സിങ് ചൂണ്ടിക്കാട്ടി.
The MiG-21 fighter jet is set to retire after 62 years of service with the Indian Air Force. It will be replaced by the indigenous Tejas aircraft.