അമേരിക്കയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിസന്ധി പരിഹാരത്തിനുള്ള ചർച്ചകൾ എവിടെയുമെത്താത്ത സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ഫെഡറൽ ജീവനക്കാരുടെ പിരിച്ചുവിടൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഷട്ട്ഡൗൺ അഞ്ചാം ദിവസത്തിലേക്ക് കടന്നതായും, പിരിച്ചുവിടൽ ഭീഷണിയെ പരാമർശിച്ച് ഡെമോക്രാറ്റുകൾ പിന്നോട്ട് പോകാനുള്ള സാധ്യത ഇപ്പോഴും കാണുന്നുണ്ടെന്നും വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് സിഎൻഎന്നിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രോഗ്രാമിൽ സംസാരിക്കവേ പറഞ്ഞു. പ്രസിഡന്റ് ട്രംപും റസ് വോട്ടും കാര്യങ്ങൾ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരിഹാര ശ്രമങ്ങൾക്കായി ട്രംപ് ഭരണകൂടം കിണഞ്ഞു ശ്രമിക്കുന്നുവെങ്കിലും ഇതുവരെ ധന അനുമതി ബിൽ പാസാക്കാൻ സാധിച്ചിട്ടില്ല. ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ പാസാക്കാൻ കഴിയാതെ വന്നതോടെയാണ് ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗണിലേക്ക് ട്രംപ് ഭരണകൂടം കടന്നത്. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഇതുകാരണം ഒരുപോലെ പ്രതിസന്ധിയിലാണ്.
അത്യാവശ്യ ഏജൻസികൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നിരവധി ജീവനക്കാർ ഇപ്പോഴും ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ആയിരക്കണക്കിനാളുകളെ ഇനിയും പിരിച്ചിവിട്ടേക്കാം എന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന സൂചനകളാണ് ഇപ്പോൾ വൈറ്റ്ഹൗസ് അധികൃതർ നൽകുന്നത്.
the white house hints at potential mass layoffs of federal employees as discussions to end the us government shutdown remain stalled.